Photo: Screengrab, Mathrubhumi News
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ ഞായറാഴ്ച നടക്കുന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി കേന്ദ്ര നിരീക്ഷകര്‍ എന്ന നിലയില്‍ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ഗുജറാത്തില്‍ എത്തിയിട്ടുണ്ട്.
അതിനിടെ, അടുത്ത മുഖ്യമന്ത്രിയായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനേയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അദ്ദേഹത്തെ കൂടാതെ, നിതിന്‍ പട്ടേല്‍, ഗോര്ദന് സദാഫിയ, സംസ്ഥാന അധ്യക്ഷൻ സി.ആര് പാട്ടീല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എന്നിവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അടുത്ത മുഖ്യമന്ത്രിയായി പട്ടേല്‍ വിഭാഗത്തില്‍നിന്നുള്ള ഒരാള്‍ വരാനാണ് സാധ്യതയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍. അടുത്തിടെ ലക്ഷദ്വീപില്‍ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ പേരില്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മദ്യനിരോധനം നീക്കിയതും സര്‍ക്കാര്‍ സര്‍വീസിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതും ബീഫ് നിരോധിച്ചതും അടക്കമുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടികളാണ് വിവാദമുണ്ടാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായി ആയാണ് പ്രഫുല്‍ പട്ടേല്‍ അറിയപ്പെടുന്നത്. ഗുജറാത്തില്‍ 2010ലെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. പിന്നീട് മോദി പ്രധാനമന്ത്രിയായപ്പോള്‍ 2014 മുതല്‍ ആണ് അദ്ദേഹം കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തേക്ക് നടക്കുന്ന ആദ്യത്തെ രാഷ്ട്രീയ നിയമനങ്ങളില്‍ ഒന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റേത്.
ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. എന്നാല്‍ രൂപാണിയുടെ രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Content Highligts: BJP’s key meeting today to choose next Gujarat CM, Praful Khoda Patel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..