രാഹുൽ ഗാന്ധി | Photo: PTI
ന്യൂഡല്‍ഹി: ലണ്ടനില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം. നീക്കത്തിന്റെ ഭാഗമായി രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
യൂറോപ്പിലും അമേരിക്കയിലും നടത്തിയ പരാമര്‍ശങ്ങളിലൂടെ രാഹുല്‍ രാജ്യത്തിന്റെയും പാര്‍ലമെന്റിന്റെയും അന്തസ്സ് നഷ്ടപ്പെടുത്തിയതായി ദുബെ ആരോപിച്ചു. രാഹുലിനെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ രീതിയില്‍ 2005-ല്‍ രൂപീകരിച്ച പ്രത്യേക സമിതി 11 എം.പിമാരുടെ അംഗത്വം റദ്ദാക്കിയ നടപടി ചൂണ്ടിക്കാണിച്ചായിരുന്നു ദുബെയുടെ ആവശ്യം.
എന്നാല്‍ തനിക്കെതിരായുള്ള ആരോപണങ്ങളില്‍ പാര്‍ലമെന്റില്‍ മറുപടി പറയാന്‍ അനുവദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സഭയില്‍ മറുപടി നല്‍കേണ്ടത് തന്റെ അവകാശമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിഷയവുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രമന്ത്രിമാര്‍ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.
പ്രത്യേക സമിതി രൂപീകരിച്ചാല്‍ ലോക്‌സഭയിലെ അംഗബലം കണക്കിലെടുത്ത് ബി.ജെ.പി അംഗങ്ങള്‍ക്കായിരിക്കും സമിതിയില്‍ ഭൂരിപക്ഷം. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് രാഹുലിന് വലിയ തിരിച്ചടിയായിരിക്കും.
ഈ വിഷയം ചൂണ്ടിക്കാണിച്ച് ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്കുതര്‍ക്കത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുസഭകളും ബഹളത്തിലാകുന്ന സാഹചര്യമുണ്ടായിരുന്നു. രാഹുല്‍ സഭയിലെത്തി മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അതേസമയം പ്രധാനമന്ത്രി മോദിയാണ് രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. അദാനി വിഷയത്തില്‍ ജെ.പി.സി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Content Highlights: BJP moves to get Rahul Gandhi suspended from Lok Sabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..