അനുരാഗ് ഠാക്കൂർ, രാഹുൽ ഗാന്ധി | ഫോട്ടോ: PTI, ANI
ന്യൂഡല്‍ഹി: ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടി രാഹുലിനെതിരെ ബി.ജെ.പി രംഗത്ത്. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ രാഹുല്‍ വിദേശശക്തികളെ ക്ഷണിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ട്വീറ്റു ചെയ്തു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലേക്ക് വിദേശശക്തികളെ വലിച്ചിടുകയാണെന്നായിരുന്നു ഇരുവരുടേയും ആരോപണം.
ഇന്ത്യന്‍ നിയമവ്യവസ്ഥയെ നിയന്ത്രിക്കാന്‍ വിദേശ ഇടപാടുകള്‍ക്കാകില്ലെന്ന് മന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു. വിദേശ കൈകടത്തലുകള്‍ ഇന്ത്യ ഇനിയൊരിക്കലും അനുവദിക്കില്ലെന്നും കാരണം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നുമായിരുന്നു റിജിജു അഭിപ്രായപ്പെട്ടത്.
അയോഗ്യതയുമായി ബന്ധപ്പെട്ട ജര്‍മ്മനിയുടെ പ്രതികരണം രാജ്യത്തിനു അപമാനമാണെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ അഭിപ്രായം. ഇന്ത്യയുടെ ജനാധിപത്യപരവും രാഷ്ട്രീയപരവും നിയമപരവുമായ വാഗ്വാദങ്ങള്‍ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍ത്താന്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്ക്കും കഴിയില്ലെന്നും അതിനാല്‍ വിദേശശക്തികളെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലില്‍ കൈകടത്താന്‍ അനുവദിയ്ക്കുകയാണെന്നും അനുരാഗ് ഠാക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.
'ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍' ബാധകമാക്കണം' എന്നായിരുന്നു രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരിച്ച് ജര്‍മനി വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന.
'ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ രാഹുല്‍ ഗാന്ധിക്കെതിരായ ആദ്യ സന്ദര്‍ഭത്തിലെ കോടതി വിധിയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അംഗത്വം റദ്ദാക്കിയതും ജര്‍മന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍, വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുള്ളത്' വാര്‍ത്താസമ്മേളനത്തിനിടെ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
രാഹുലിനെതിരായ വിധി നിലനില്‍ക്കുമോ എന്നും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അംഗത്വം റദ്ദാക്കിയതിന് അടിസ്ഥാനമുണ്ടോയെന്നും അപ്പീല്‍ തീരുമാനങ്ങളില്‍ വ്യക്തമാകുമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്കും ഒരുപോലെ ബാധകമാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ജര്‍മന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.
ജര്‍മ്മനിയുടെ ഇടപെടലില്‍ നന്ദിയറിയിക്കുന്നതായി മുതിര്‍ന്ന കോണ്ഗ്രസ് നേതാവും എം.പിയുമായ ദിഗ്‌വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. വേട്ടയാടലിലൂടെ ഇന്ത്യയില്‍ ജനാധിപത്യം വീട്ടു വീഴ്ച നേരിടുന്നതെങ്ങനെയെന്ന് നിരീക്ഷിച്ചതിനു നന്ദിയെന്നായിരുന്നു ദിഗ്‌വിജയ് സിങിന്റെ ട്വീറ്റ്.
അതേസമയം രാഹുലിനെതിരെയുള്ള ആരോപണം അസംബന്ധമാണെന്നും വിദേശ ഇടപാടുകള്‍ക്കുള്ള തെളിവ് ബി.ജെ.പി നല്‍കണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ത്യയിലെ ഭരണത്തെ പറ്റി സൂചിപ്പിക്കുക മാത്രമാണ് രാഹുല്‍ ചെയ്തതെന്നും വിദേശ സഹായം ആവശ്യപ്പെട്ടതല്ലെന്നും പാര്‍ട്ടി അറിയിച്ചു.
Content Highlights: bjp ministers slam rahul gandhi over germanys statement on disqualification
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..