Photo: PTI
ന്യൂഡൽഹി: ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടന ബെഞ്ച് തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്. റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച വിഷയം രണ്ട് പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്തി വിശദീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ നടപടിയില്‍ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി.
മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്ത 1984 ലെ ദുരന്തത്തിന്റെ ഇരകൾക്ക്, യൂണിയൻ കാർബൈഡ് കോർപറേഷന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. 1989ല്‍ യൂണിയൻ കാർബൈഡ് കോർപറേഷനോട് 715 കോടി രൂപ നഷ്ടപരിഹാരമായി നൽകാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ഈ വിധിക്ക് എതിരെ കേന്ദ്രം നൽകിയ പുനഃപരിശോധന ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
ഭോപ്പാൽ വാതക ദുരന്തം
ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാൽ വിഷവാതക ദുരന്തം. 1984 ഡിസംബർ രണ്ടിന് രാത്രി അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിനിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടാവുകയായിരുന്നു. യൂണിയൻ കാർബൈഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കീടനാശിനി പ്ലാന്റിൽ നിന്ന് ഏതാണ്ട് 40 ടൺ അപകടകരമായ വാതകമാണ് ചോർന്നത്. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ പ്ലാന്റ് നമ്പർ സിയിലായിരുന്നു ദാരുണമായ സംഭവം.
42 ടൺ മീഥൈൽ ഐസോസൈനേറ്റ് അടങ്ങിയ ടാങ്ക് നമ്പർ 610ൽ വെള്ളം കയറിയപ്പോഴാണ് ചോർച്ചയുണ്ടായത്. അന്തരീക്ഷത്തിലേക്ക് ഉയരുന്ന വിഷാംശമുള്ള വാതകം പുറന്തള്ളുന്ന ഒരു രാസപ്രവർത്തനം ഉണ്ടായി. വാതകമേഘത്തിൽ വിഷവാതമായ മീഥൈൽ ഐസോസൈനേറ്റിന് പുറമെ കാർബൺ മോണോക്‌സൈഡും, ഹൈഡ്രജൻ സയനൈഡും മറ്റ് വാതകങ്ങളും ഉൾപ്പെടും. ഇവയെല്ലാം തന്നെ മനുഷ്യർക്കും മൃഗങ്ങൾക്കും അങ്ങേയറ്റം വിഷമുള്ളതാണ്. മധ്യപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ഭോപ്പാലിലും പരിസര പ്രദേശത്തുമായി 3,787 പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലും അധികം ആണെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഇരകളുടെ നഷ്ടപരിഹാരം സംബന്ധിച്ച വിവിധ കോടതി വിധികളും ഹർജികളും
*ഇരകൾക്ക് 350 കോടി രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ 1987 ഡിസംബർ 17 ന് ഭോപ്പാൽ ജില്ലാ ജഡ്ജി യൂണിയൻ കാർബൈഡ് കോർപറേഷനോട് നിർദേശിച്ചു.
*ജില്ലാ ജഡ്ജിയുടെ വിധിക്കെതിരെ യൂണിയൻ കാർബൈഡ് മധ്യപ്രദേശ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.
*1988 ഏപ്രിൽ നാലിന്, നഷ്ടപരിഹാരം 250 കോടിയായി വെട്ടി കുറച്ച് കൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി വിധി പ്രസ്താവിച്ചു.
*മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും, യൂണിയൻ കാർബൈഡ് കോർപറേഷൻ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.
*1989 ഫെബ്രുവരി 15 ന് അന്തിമ നഷ്ടപരിഹാര തുക 715 കോടി രൂപയായി നിശ്ചയിച്ച് സുപ്രീം കോടതി വിധി പ്രസ്താവിച്ചു.
*പ്രതിഷേധം ശക്തമായതിനെ തുടർന്ന് 1989 മെയ് മാസം സുപ്രീം കോടതി വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. പുനഃപരിശോധനയ്ക്ക് ശേഷവും നഷ്ടപരിഹാര തുക ഉയർത്തിയില്ല.
*1991 ഒക്ടോബർ 3 ന് നഷ്ടപരിഹാരം സംബന്ധിച്ച് ഭോപ്പാൽ ജില്ലാ കോടതിയുടെ പരിഗണനയിൽ ഉള്ള ഹർജികളിൽ വാദം കേൾക്കൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു.
*ഈ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.
*2010 ഡിസംബറിൽ നഷ്ടപരിഹാരവും ആയി ബന്ധപ്പെട്ട 1989 ലെ ഉത്തരവിന് എതിരെ കേന്ദ്രം സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്തു. നഷ്ടപരിഹാര വിതരണത്തിന് അധികമായി 7400 കോടി നൽകാൻ യൂണിയൻ കാർബൈഡിന്റെ പിൻഗാമിയായ ഡൗ കെമിക്കൽസിനോട് നിര്ദേശിക്കാമെന്നാണ് തിരുത്തൽ ഹർജിയിലെ ആവശ്യം.
Content Highlights: Bhopal gas tragedy Demand for additional compensation of Rs 7844 crore rejected
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..