ഭാരത് ജോഡോ യാത്ര കശ്മീരിലെ ബെനിഹാലിൽ | Photo: ANI
ശ്രീനഗര്‍: സുരക്ഷാ പ്രശ്‌നത്തെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കേണ്ടിവന്നതിന് പിന്നാലെ പോലീസിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതിന് എതിരായി തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബെനിഹാലില്‍ വെച്ച് തുരങ്കം കടക്കുന്നതിനിടെ വലിയ ആള്‍ക്കൂട്ടം ഇരച്ചെത്തിയതിനെത്തുടര്‍ന്നാണ് യാത്ര താത്കാലികമായി നിര്‍ത്തിയത്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 'ഞങ്ങള്‍ തുരങ്കത്തിലേക്ക് പ്രവേശിച്ച ഉടനെ പോലീസ് സന്നാഹം തകരാറിലായി. എന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടപ്പിച്ചതിനെത്തുടര്‍ന്ന് യാത്ര നിര്‍ത്തിവെക്കേണ്ടി വന്നു. യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ കനത്ത വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥരെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചുവെന്നും അരമണിക്കൂറോളം രാഹുല്‍ ഗാന്ധിക്ക് മുന്നോട്ട് നീങ്ങാന്‍ സാധിക്കാതെ നിന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
'ബെനിഹാല്‍ തുരങ്കം പിന്നിട്ടതിന് പിന്നാലെ പോലീസ് സ്ഥലം വിട്ടു. ഇതിന് ആരാണ് നിര്‍ദ്ദേശം നല്‍കിയത്? ഉത്തരവാദിത്തപ്പെട്ടവര്‍ സുരക്ഷാവീഴ്ചയ്ക്ക് മറുപടി പറഞ്ഞേപറ്റൂ. ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം'- സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. 15 മിനിറ്റോളം ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. സുരക്ഷയില്ലാതെ രാഹുല്‍ ഗാന്ധിക്കും സ്ഥിരം യാത്രികള്‍ക്കും യാത്ര തുടരാന്‍ സാധിക്കില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Bharat Jodo Yatra Rahul Gandhi Security lapse rahul response
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..