സി.വി.ആനന്ദ ബോസ്, മമതാ ബാനർജി |ഫോട്ടോ:PTI
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ബിജെപിയെ പ്രകോപിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പുകഴ്ത്തി ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ്. തിങ്കളാഴ്ച സെന്റ് സേവ്യേഴ്‌സ് സര്‍വകലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് ആനന്ദ ബോസ് മമതയെ പ്രകീര്‍ത്തിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, മുന്‍ യുകെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരുടെ പട്ടികയില്‍ അദ്ദേഹം മമതയേയും ഉള്‍പ്പെടുത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. 'മമത ബാനര്‍ജിയെ പോലെ ഇവരെല്ലാം എഴുത്തുകാരായ രാഷ്ട്ര തന്ത്രജ്ഞരും രാഷ്ട്രീയക്കാരുമാണ്' എന്നായിരുന്നു ആനന്ദ ബോസ് പറഞ്ഞത്.
ഇതിനെതിരെ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പരസ്യമായി രംഗത്തെത്തി. '1943ലെ ബംഗാള്‍ ക്ഷാമത്തിന് ഉത്തരവാദിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലെയാണ് മമത ബാനര്‍ജിയെന്ന ഗവര്‍ണറുടെ നിരീക്ഷണത്തോട് ഞാന്‍ ഭാഗികമായി യോജിക്കുന്നു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായ മനുഷ്യചരിത്രത്തിലെ ഏറ്റവും മോശമായ വംശഹത്യയാണിത്' സുവേന്ദു അധികാരി ട്വീറ്റ് ചെയ്തു.
വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പ്രസംഗത്തിന്റെ റിഹേഴ്‌സലാണെന്ന് തോന്നിപ്പിക്കുന്ന വാക്കുകളാണ് സെന്റ് സേവ്യര്‍ സര്‍വകലാശലയില്‍ ഗവര്‍ണര്‍ പറഞ്ഞതെന്നും സുവേന്ദു പരിഹസിച്ചു.
ചടങ്ങില്‍ മമതാ ബാനര്‍ജിയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
സി.വി.ആനന്ദ ബോസുമായി നല്ല ബന്ധമാണ് മമതാ ബാനര്‍ജി പുലര്‍ത്തി വരുന്നത്. ഇത് ബിജെപി സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ആനന്ദ ബോസിനെതിരെ നേരത്തെ ദേശീയ നേതൃത്വത്തിന് ബംഗാള്‍ ബിജെപി നേതൃത്വം പരാതി നല്‍കുകയും ചെയ്തിരുന്നു.
Content Highlights: Bengal Governor Compares Mamata Banerjee To Vajpayee, BJP Fumes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..