ഒഡിഷയിലെ ബാലസോറിൽ ട്രെയിനപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo : AFP
ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറില്‍ മൂന്ന് തീവണ്ടികള്‍ കൂട്ടിയിടിച്ച് 275 പേർ മരിക്കാനിടയായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ, റെയിൽവേയിലെ അപകടങ്ങൾ സംബന്ധിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിദഗ്ധര്‍. റെയില്‍ സുരക്ഷയിലെ പാളിച്ചകളെ കുറിച്ച് വിശദമാക്കി കഴിഞ്ഞകൊല്ലം സെപ്റ്റംബറില്‍ത്തന്നെ സി.എ.ജി റിപ്പോർട്ട് നൽകിയിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വന്‍ദുരന്തമുണ്ടായതിന്റെ കാരണം കണ്ടെത്തിയതായും അതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടനെതന്നെ പുറത്തുവിടുമെന്നും കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച രാവിലെ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിഎജി റിപ്പോർട്ട് ചർച്ചയാകുന്നത്. ഇലക്രോണിക് ഇന്റര്‍ലോക്കിങ്ങിലുണ്ടായ മാറ്റമാണ് ഒഡിഷയിലെ അപകടത്തിലേക്ക് നയിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. കൂടാതെ, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളേക്കുറിച്ച് റെയില്‍വേ ബോര്‍ഡും നിഗമനങ്ങൾ പങ്കുവെച്ചിരുന്നു.
രാജ്യത്ത് തീവണ്ടികളുടെ പാളംതെറ്റലും കൂട്ടിയിടിയും ഒഴിവാക്കുന്നതിനായി റെയില്‍വേ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് സിഎജി പഠനം നടത്തുകയും പോരായ്മകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ട്രാക്ക് റെക്കോഡിങ് വാഹനങ്ങള്‍ (Track Recording Cars) ഉപയോഗിച്ച് റെയില്‍വേ പാളങ്ങളുടെ ജ്യാമിതീയവും ഘടനാപരവുമായ സ്ഥിതി പരിശോധിച്ചതിൽ, 30-100 ശതമാനം വരെ പോരായ്മകളുള്ളതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
എന്‍ജിനീയറിങ് വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലം 2017 ഏപ്രില്‍- 2012 മാര്‍ച്ച് കാലയളവില്‍ രാജ്യത്ത് 422 തവണ തീവണ്ടികൾ പാളംതെറ്റിയതായി റിപ്പോര്‍ട്ട് പറയുന്നു. പാളങ്ങളുടെ അറ്റകുറ്റപണികള്‍ സമയോചിതമായി നടത്താത്തതും അനുവദനീയമായ പരിധിക്കപ്പുറമുള്ള ട്രാക്ക് മാറ്റങ്ങളും മോശം ഡ്രൈവിങ്/അമിത വേഗവുമെല്ലാം പാളംതെറ്റുന്ന സംഭവങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഓപറേറ്റിങ് വിഭാഗത്തിന്റെ അശ്രദ്ധ മൂലം 275 ട്രെയിനപകടങ്ങള്‍ ഉണ്ടായി. പോയന്റുകളുടെ തെറ്റായ ക്രമീകരണവും ഷണ്ടിങ് ഓപറേഷനുകളിലെ പിഴവുകളുമാണ് അപകടങ്ങളുടെ 84 ശതമാനത്തിനും കാരണം.
റെയില്‍വേയുടെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പ്രവൃത്തികള്‍ക്കായി നീക്കിവെച്ച രാഷ്ട്രീയ റെയില്‍ സംരക്ഷ കോഷിൽ (Rashtriya Rail Sanraksha Kosh) നിന്നുള്ള പണം ഉപയോഗപ്പെടുത്തുന്നതില്‍ കുറവുവന്നതായി റിപ്പോര്‍ട്ടിലുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് രാഷ്ട്രീയ റെയില്‍ സംരക്ഷ കോഷ് ആരംഭിച്ചത്. അഞ്ച് വര്‍ഷത്തെ കാലയളവില്‍ ഒരുലക്ഷം കോടി രൂപയാണ് ഇതുവഴി റെയില്‍വേയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി നൽകുന്നത്.
ട്രാക്ക് നവീകരണത്തിനായി അനുവദിക്കുന്ന ഫണ്ടില്‍ കുറവുണ്ടായതായും ഈ ഫണ്ട് പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017-21 വരെയുള്ള കാലയളവില്‍ ഉണ്ടായ 1,127 പാളം തെറ്റലുകളുടെ 26 ശതമാനവും ട്രാക്ക് നവീകരണത്തിലുണ്ടായ അനാസ്ഥ മൂലമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ട്രെയിനുകളുടെ സമയക്രമം പാലിക്കുന്നതിനും അപകടങ്ങൾ സംബന്ധിച്ച് അന്വേഷണം കൃത്യമായി നടപ്പാക്കുന്നതിനും അറ്റകുറ്റപണികള്‍ സമയോചിതമായി നടപ്പാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ട്. റെയില്‍വേയുടെ എല്ലാതലത്തിലുമുള്ള പ്രവര്‍ത്തനങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സിഎജി റിപ്പോര്‍ട്ട് അധികാരികള്‍ വേണ്ടവിധത്തില്‍ പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്തിരുന്നോ എന്ന കാര്യം വ്യക്തമല്ല.
Content Highlights: Audit Report, Rail Safety, Odisha Train Accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..