
കപിൽ സിബൽ, ഗുലാം നബി ആസാദ് (ഫയൽ) |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള എട്ട്-തീന് മൂര്‍ത്തി ലൈന്‍ ഒരിടവേളക്ക് ശേഷം വീണ്ടും ഉണര്‍ന്നു. സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് താമസിച്ചിരുന്ന ഇവിടുത്തെ വീട് ഒരുകാലത്ത് മൂന്നാം മുന്നണി രൂപീകരണത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ക്ഷണപ്രകാരം ബിജെപി ഇതര പാര്‍ട്ടി നേതാക്കള്‍ ഇങ്ങോട്ടേക്കെത്തി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ കൂട്ടായ്മയില്‍ ചില അപ്രതീക്ഷിത മുഖങ്ങളുമുണ്ടായിരുന്നു.
തന്റെ ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് സിബല്‍ നേതാക്കളെ ക്ഷണിച്ചതെങ്കിലും യോഗത്തിന് ഒറ്റ അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്ക്കേണ്ടതുണ്ടെന്നതായിരുന്നു ആ അജണ്ട.
എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാന് കല്യാണ്‍ ചാറ്റര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ഡിഎംകെ നേതാവ് തൃച്ചി ശിവ, ബി.ജെ.ഡി നേതാവ് പിനാകി മിശ്ര, ശിവ്സേനാ നേതാവ് സഞ്ജയ് റാവത്ത്, അകാലിദള്‍ നേതാവ് നരേഷ് ഗുജ്റാള്‍, തെലുങ്കുദേശം പാര്‍ട്ടിയുടേയും വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പ്രതിനിധികളും കപില്‍ സിബലിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന എ.എ.പി, ബിജെഡി, വൈ.എസ്.ആര് കോണ്‍ഗ്രസ്. ശിരോമണി അകാലിദള്‍ പാര്‍ട്ടി പ്രതിനിധികളും തിങ്കളാഴ്ചത്തെ പ്രതിപക്ഷ കൂട്ടായ്മയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി.
അത്താഴ വിരുന്നില്‍ പങ്കെടുക്കാതിരുന്ന ബിജെപി ഇതര പ്രധാന പാര്‍ട്ടി മായാവതിയുടെ ബിഎസ്പി മാത്രമാണ്.
ശ്രദ്ധേയമായ മറ്റൊരു കാര്യം കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ ഗ്രൂപ്പിലെ ഒട്ടുമിക്ക അംഗങ്ങളും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തു എന്നതാണ്. കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ഭൂപീന്ദര്‍ സിങ് ഹൂഡ, ശശി തരൂര്‍, മനീഷ് തിവാരി, പൃഥിരാജ് സിങ് ചൗഹാന്, ആനന്ദ് ശര്‍മ തുടങ്ങിയ നേതാക്കളാണ് ഗ്രൂപ്പ്-23 യിലുള്ളത്. ഈ നേതാക്കളെല്ലാം അത്താഴ വിരുന്നിനെത്തി.
ഈ ഗ്രൂപ്പില്‍ അംഗമല്ലാത്ത രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് സിബല്‍ വിളിച്ച യോഗത്തിനെത്തിയത്. പി.ചിദംബരവും മകന് കാര്‍ത്തി ചിദംബരവുമായിരുന്നു ഇത്.
അത്താഴ വിരുന്നിനിടെ സംസാരിച്ച മിക്കവാറും എല്ലാ നേതാക്കളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകതയില്‍ ഊന്നി സംസാരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
2024- തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ ഒരു മാതൃക ഉത്തര്‍പ്രദേശില്‍ ഉണ്ടാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എസ്പി നേതാവ് അഖിലേഷ് യാദവിന് പിന്തുണ നല്കുന്ന തരത്തിലാണ് ജി-23 നേതാക്കളടക്കം സംസാരിച്ചത്. അതേ സമയം യുപിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ കോണ്‍ഗ്രസിനുള്ളിലെ കുടുംബാധിപത്യവും അസ്വസ്ഥതകളും ചില പാര്‍ട്ടികള്‍ അത്താഴ വിരുന്നില്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം കപില്‍ സിബല്‍ വിളിച്ച യോഗം സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..