അസദുദ്ദീൻ ഒവൈസി | ഫോട്ടോ : ANI
ന്യൂഡൽഹി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ദുഃഖകരമായ ദിവസമാണ് ഇന്നെന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. ബാബറി മസ്ജിദ് തകർത്ത സംഭവത്തിലെ സിബിഐ കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഗൂഢാലോചന നടന്നിട്ടില്ലൊണ് ഇപ്പോള്‍ കോടതി പറയുന്നത്. ദയവായി എന്നെ ഉദ്ബോധിപ്പിക്കൂ. ഒരു പ്രവൃത്തി പൊടുന്നനെയുണ്ടായതാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ എത്ര ദിവസത്തെ തയ്യാറെടുപ്പ് വേണം ", എന്നാണ് വിധിക്കു പിന്നാലെ ഒവൈസി ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. വിധി ഹിന്ദുത്വ ആശയത്തെ മാത്രം തൃപ്തിപ്പെടുത്തുന്നതാണ്. മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് വിധിക്കെതിരേ അപ്പീല്‍ പോകണമെന്നാണ് എന്റെ അപേക്ഷയെന്നും ഒവൈസി പറഞ്ഞു.
ബാബറി മസ്ജിദ് കേസിലെ വിധി സുപ്രീം കോടതി വിധിക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരെന്ന് കോണ്‍ഗ്രസ്സ് പ്രസ്താവനയിൽ പറഞ്ഞു. മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസ്സും ഗൂഢാലോചന നടത്തിയത് രാജ്യം കണ്ടതാണെന്നും കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
വിധിക്കെതിരേ അപ്പീല്‍ പോകുമെന്നാണ് വഖഫ് ബോര്‍ഡ് അറിയിച്ചത്. അന്വേഷണ ഏജന്‍സ് അപ്പീല്‍ പോകണമെന്നായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം.
ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധിയെന്നും അന്വേഷണ ഏജന്‍സി നിര്‍ബന്ധമായും അപ്പീല്‍ പോവേണ്ടതാണെന്നുമാണ് വിധിയോട് പി.കെ. കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചത്.
'നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് നടന്നതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞതാണ് . എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല. ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധി. അന്വേഷണ ഏജന്‍സി നിര്‍ബന്ധമായും അപ്പീല്‍ പോവേണ്ടതാണ്. പള്ളി അക്രമത്തില്‍ തകര്‍ത്തതാണ്. പ്രതികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവര്‍ ആരും തടയാന്‍ ശ്രമിച്ചിട്ടുമില്ല', കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
content highlights: Asaduddin owaisi on babri masjid demolition verdict
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..