പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
മുംബൈ: കോവിഡ് ബാധിച്ച ശേഷം അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം സ്ഥിരീകരിച്ച മൂന്ന് കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം മുമ്പ് ബ്ലാക്ക് ഫംഗസ് പൊട്ടിപുറപ്പെട്ട ശേഷം കോവിഡിന് ശേഷമുണ്ടാകുന്ന 'അസ്ഥി മരണം' ആരോഗ്യ വിദഗ്ദ്ധരില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അടുത്ത കുറച്ച് മാസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ എ.വി.എന്‍ കേസുകള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കാണ് എ.വി.എന്‍ സ്ഥിരീകരിച്ചത്. കോവിഡ് ഭേദമായി രണ്ട് മാസത്തിന് ശേഷം എത്തിയ 40 വയസ്സിന് താഴെയുള്ള മൂന്ന് പേര്‍ക്കാണ് ചികിത്സ നല്‍കിയത്. കാല്‍തുടയുടെ (തുട അസ്ഥിയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത്) അസ്ഥിയിലാണ് ഇവര്‍ക്ക് വേദനയുണ്ടായത്. ഇവര്‍ ഡോക്ടര്‍മാരായതിനാല്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തേടിയെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ.സഞ്ജയ് അദര്‍വാല പറഞ്ഞു.
കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് എ.വി.എന്നിലും ബ്ലാക്ക് ഫംഗസിലും പൊതുവായി കാണുന്ന ഘടകമെന്ന് ഡോ.അഗര്‍വാല തന്റെ ഗവേഷണ പ്രബന്ധത്തില്‍ കുറിച്ചു.
കോവിഡ് -19 രോഗികളില്‍ ജീവന്‍ രക്ഷിക്കുന്ന കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് എവിഎന്‍ കേസുകള്‍ കൂടാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 264 രോഗികളില്‍ 30 പേര്‍ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയെല്ലാം ശസ്ത്രക്രിയയിലൂടെ എന്‍ഡോസ്‌കോപ്പിക്ക് വിധേയരാക്കിയതായി ആശുപത്രി ഡീന്‍ ഡോ.എന്‍.നിര്‍മ്മല പറഞ്ഞു. എന്നാല്‍ ഗുരുതര അണുബാധയുള്ള 30 രോഗികളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആദ്യ ഘട്ടത്തില്‍ ചികിത്സ തേടിയവര്‍ക്ക് രോഗം പൂര്‍ണ്ണമായും ഭേദമായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..