പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ
ന്യൂഡല്‍ഹി: കോവിഡ് രോഗിയില്‍ നിന്ന് രണ്ടുമീറ്റര്‍ ദൂരത്തേക്ക് ഡ്രോപ്പ്ലെറ്റുകള് പതിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍ ദൂരം വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാനാവുമെന്ന് റിപ്പോർട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസര്‍ കെ.വിജയരാഘവന്റെ ഓഫീസ് പുറത്തിറക്കിയ കോവിഡുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാസ്ക് ധരിക്കുകയും സാമൂഹികാകലം പാലിക്കുകയും ശുചിത്വവും വായുസഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ കൊറോണ വൈറസിന്റെ വ്യാപനം തടയാനാകും. രോഗബാധിതനായ ആളുടെ ഉമിനീര്, വായില്‍ നിന്നോ മൂക്കില്‍ നിന്നോ തുമ്മമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തെത്തുന്ന ഡ്രോപ്ലെറ്റുകള്, എയ്റോസോളുകള്‍ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്നും രോഗം പകരാം. രോഗബാധിതനായ വ്യക്തിയില്‍ നിന്നുളള ഡ്രോപ്പ്ലെറ്റുകള് പതിച്ച പ്രതലങ്ങളിലൂടെ വൈറസ് പകരും. അതിനാല്‍ വാതിലിന്റെ കൈപ്പിടികള്‍, സ്വിച്ചുകള്‍, മേശ, കസേര, തറ മുതലായവ ബ്ലീച്ചോ ഫിനൈലോ ഉപയോഗിച്ച് തുടയ്ക്കണം.
ഇരട്ട പാളികളുളള മാസ്കോ എന്‍95 മാസ്കോ ധരിക്കണം. അത് കഴിയാവുന്നത്ര സുരക്ഷിതത്വം വാദ്ഗാനം ചെയ്യുന്നുണ്ട്. ഇരട്ടമാസ്ക് ധരിക്കുന്നവര്‍ സര്‍ജിക്കല്‍ മാസ്ക് ധരിച്ച് അതിനുമുകളിലായി തുണികൊണ്ടുളള മാസ്ക് ധരിക്കണം. അതല്ലെങ്കില്‍ രണ്ടുകോട്ടണ്‍ മാസ്കുകള്‍ ധരിക്കാം. സാധാരണഗതിയില്‍ ഒറ്റത്തവണ മാത്രമാണ് സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കാനാവുക. എന്നാല്‍ ഇരട്ട മാസ്കായി ഉപയോഗിക്കുമ്പോള്‍ ഒരു തവണ ഉപയോഗിച്ചതിന് ശേഷം വെയില്‍കൊള്ളിച്ച് ഏഴുദിവസത്തിന് ശേഷം വീണ്ടും ഉപയോഗിക്കാം.
വൈറസ് പകരുന്നത് തടയുന്നതിനായി വീടുകളിലും ഓഫീസുകളിലും വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വാതിലുകള്‍ തുറന്നിടുകയും ഫാനുകള്‍ പ്രവര്‍ത്തിക്കുകയും വേണം.
കമ്യൂണിറ്റി അടിസ്ഥാനത്തില്‍ പരിശോധന നടത്തേണ്ടതിന്റെയും ഐസൊലേഷന്‍ നടത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും 'സ്റ്റോപ്പ് ട്രാന്സ്മിഷന്, ക്രഷ് ദ പാന്‍ഡമിക്' എന്ന പേരിലുളള റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..