-
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇരുന്ന 50 ലക്ഷം വിലയുളള ബൈക്കിന്റെ സ്റ്റാൻഡ് ഇട്ടിരുന്ന കാര്യം താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും അതിനാൽ ട്വീറ്റിൽ ചീഫ് ജസ്റ്റിസ് ഹെൽമറ്റ് ധരിച്ചില്ലെന്ന് പരാമർശിച്ചതിൽ ഖേദിക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 134 പേജുളള സത്യവാങ്മൂലത്തിൽ തന്റെ ഈയൊരു പരാമർശത്തിന് മാത്രമാണ് പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി ആരോപിച്ച് ജൂലായ് 22-നാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുന്നത്. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമർശിച്ചുകൊണ്ടുളള പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ലോക്ഡൗൺ പ്രഖ്യാപിച്ച് പൗരന്മാരുടെ നീതിക്കായുളള മൗലികാവകാശം നിഷേധിച്ച സമയത്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് നാഗ്പുരിലെ രാജ്ഭവനിൽ ഒരു ബി.ജെ.പി. നേതാവിന്റെ 50 ലക്ഷം വിലയുളള മോട്ടോർ സൈക്കിളിൽ ഹെൽമറ്റും മാസ്കും ധരിക്കാതെ ഇരിക്കുന്നുവെന്നാണ് ബൈക്കിലിരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.
ഹെൽമറ്റ് പരാമർശത്തിന് മാത്രം ഖേദം പ്രകടിപ്പിച്ച പ്രശാന്ത് ഭൂഷൺ ട്വീറ്റിൽ കുറിച്ച മറ്റുകാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബോബ്ഡെയെ വിമർശിച്ചുകൊണ്ടുളള ട്വീറ്റ് ഒരു കേസ് പോലും ഫലപ്രദമായ രീതിയിൽ കേൾക്കാത്ത, കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത, സുപ്രീം കോടതിയെ കുറിച്ചുളള തന്റെ മാനസികവ്യഥയാണ് പ്രകടമാക്കുന്നതെന്ന് ഭൂഷൺ പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്നാൽ സുപ്രീം കോടതിയല്ലെന്നും അദ്ദേഹത്തെ വിമർശിക്കുന്നത് അതിനാൽ തന്നെ കോടതിയെ വിമർശിക്കുന്നതിന് തുല്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്നു ചരിത്രകാരന്മാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രീം കോടതിയുടെ പ്രത്യേകിച്ചും അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തുമെന്നും ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു.
നാലുചീഫ് ജസ്റ്റിസുമാരെ കുറിച്ചുളള പരാമർശം തന്റെ ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്ന് വ്യക്തമാക്കിയ ഭൂഷൺ ജനാധിപത്യത്തെ തകർക്കാൻ സുപ്രീം കോടതി അനുവദിച്ചു എന്നുള്ളതാണ് തന്റെ അഭിപ്രായമെന്നും പറയുന്നു. ഇത്തരത്തിലുളള തുറന്നുപറച്ചിലിനെ, വിയോജിപ്പിനെ കോടതി അവഹേളനമായി കണക്കാക്കാനാവില്ല. ഇത് തീർച്ചയായും എന്റെ അഭിപ്രായമാണ്. ആളുകൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ആരോഗ്യകരമായ ജനാധിപത്യവ്യവസ്ഥിതിയിൽ ഏതൊരു സ്ഥാപനത്തിന്റെയും പങ്കിനെ കുറിച്ച് സ്വതന്ത്രമായ, തുറന്ന ചർച്ചകൾ അനിവാര്യമാണ്.- ഭൂഷൺ പറഞ്ഞു.
ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ച് ഓഗസ്റ്റ് അഞ്ചിന് കേസ് കേൾക്കും.
Content Highlights:Adv Prashant Bhushan regrets only for helmet remark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..