അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠ് കാമ്പസിൽ ശുചീകരണപ്രവർത്തനം നടത്തുന്ന ആചാര്യ ദേവവ്രത്.
അഹമ്മദാബാദ്: ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠ് വൃത്തിയാക്കാന്‍ ഗവര്‍ണര്‍ നേരിട്ടെത്തി. ചാന്‍സലറായി ഈയിടെ നിയമിതനായ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ചവറുവാരാനും പൂന്തോട്ടമുണ്ടാക്കാനും ഇറങ്ങിയതോടെ അധ്യാപകരും കോര്‍പ്പറേഷന്‍ ജീവനക്കാരും കൂട്ടായെത്തി.
നൂറ്റാണ്ടു പിന്നിട്ട സ്ഥാപനത്തില്‍ ആദ്യമായി ഗവര്‍ണറെ ചാന്‍സലറാക്കിയതില്‍ ചില ട്രസ്റ്റിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഗാന്ധിയന്‍ ജീവിതചര്യ പാലിക്കുന്ന തനിക്ക് അതിന് അര്‍ഹതയുണ്ടെന്ന് ദേവവ്രത് വ്യക്തമാക്കി. സ്ഥാപനം സന്ദര്‍ശിച്ച അദ്ദേഹം വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി. ചപ്പുചവറുകള്‍ കൂടിക്കിടക്കുന്നതിലും ഹോസ്റ്റല്‍ പരിസരമാകെ മുറുക്കാന്‍തുപ്പി വൃത്തികേടാക്കിയതിലും എതിര്‍പ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ഗവര്‍ണര്‍ നേരിട്ട് ശുചീകരണം തുടങ്ങി. വിവരമറിഞ്ഞ് അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ശുചീകരണവിഭാഗം സഹായവുമായെത്തി. ഇരുപതോളം ട്രക്കുകളില്‍ മാലിന്യം നീക്കംചെയ്തു.
കല്പിത സര്‍വകലാശാലയായ വിദ്യാപീഠില്‍ ഇളാബെന്‍ ഭട്ട് രാജിവെച്ച ഒഴിവിലാണ് ഗവര്‍ണറെ കഴിഞ്ഞ ഒക്ടോബറില്‍ ചാന്‍സലറാക്കിയത്. മഹാത്മാഗാന്ധിക്കുശേഷം സര്‍ദാര്‍ പട്ടേലും ഡോ. രാജേന്ദ്രപ്രസാദുമൊക്കെയായിരുന്നു ചാന്‍സലര്‍മാര്‍.
ആര്യസമാജത്തിന്റെ പ്രവര്‍ത്തകനായ ദേവവ്രത് ഹരിയാണയില്‍ കുരുക്ഷേത്ര ഗുരുകുലത്തിന്റെ പ്രിന്‍സിപ്പലായിരിക്കെയാണ് ഹിമാചല്‍പ്രദേശില്‍ ഗവര്‍ണറായത്. 2019 മുതലാണ് ഗുജറാത്തില്‍ ചുമതലയേറ്റത്. പ്രകൃതികൃഷി, പ്രകൃതിചികിത്സ തുടങ്ങിയവയുടെ പ്രചാരകനാണ്.
Content Highlights: Acharya Devvrat Gujarat Governor Gujarat Vidyapith
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..