ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അരവിന്ദ് കെജ്രിവാൾ |ഫോട്ടോ:ANI
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എതിരിടാന്‍ മുന്നില്‍ ആര് എന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ദീര്‍ഘനാളായി പ്രത്യക്ഷമായും പരോക്ഷമായും മത്സരം നടക്കുന്നുണ്ട്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ പതനങ്ങളാണ് പ്രാദേശിക പാര്‍ട്ടി നേതാക്കളെ ഇത്തരമൊരു മത്സരത്തിലേക്കും പ്രധാനമന്ത്രി പദ മോഹത്തിലേക്കുമെത്തിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, അങ്ങനെ പോകുന്ന പട്ടികയില്‍ നിതീഷ് കുമാറും ശരത് പവാറും അടക്കമുള്ളവരുമുണ്ട്. എന്നാല്‍ അവരവരുടെ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഈ നേതാക്കളുടെ സ്വാധീനത്തില്‍ നിന്ന് വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ് എഎപിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും.
ദേശീയ പാര്‍ട്ടിയാകാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ രൂപീകൃത ലക്ഷ്യം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പോടെ സഫലീകരിച്ചിരിക്കുകയാണ്. 2012-ല്‍ രൂപീകൃതമായ പാര്‍ട്ടി പത്ത് വര്‍ഷം പിന്നിടുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുകയും മറ്റു രണ്ട് സംസ്ഥാനങ്ങളില്‍ നിയമസഭകളില്‍ പ്രാതിനിധ്യം ഉറപ്പിക്കുകയും ചെയ്തു. ദേശീയ സാന്നിധ്യമായുള്ള എഎപിയുടെ വളര്‍ച്ച കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ക്ഷീണമുണ്ടാക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിലേക്ക് സ്വാധീനമുറപ്പിക്കാനുള്ള മമതയുടെ ആദ്യ പരീക്ഷണം ഗോവയായിരുന്നു. എന്നാല്‍ കൈപ്പൊള്ളുകയാണുണ്ടായത്. ദീര്‍ഘനാളായി പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് നടക്കുന്ന ചന്ദ്രശേഖര റാവു പാര്‍ട്ടിയുടെ പേര് മാറ്റിയെങ്കിലും തെലങ്കാനയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള എഎപിയുടെ കടന്നുകയറ്റം ശ്രദ്ധേയമാകുന്നത്.
എഎപിയുടെ കുതിപ്പ് കോണ്‍ഗ്രസ് ട്രാക്കില്‍
എഎപിയുടെ പിറവിയും ഇപ്പോഴുള്ള വളര്‍ച്ചയും കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചുകൊണ്ടാണ്. 2013-ല്‍ കോണ്‍ഗ്രസിനെ താഴെയിറക്കിയാണ് ഡല്‍ഹിയില്‍ എഎപി അധികാരം പിടിച്ചത്. പിന്നീടുതുവരെ കോണ്‍ഗ്രസിന് നിലംതൊടാനായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപിയുടെ അധികാരം അവസാനിപ്പിച്ച് എഎപി അധികാരം പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് നിലംപതിച്ചു. ഡല്‍ഹിക്ക് ശേഷം പഞ്ചാബായിരുന്നു എഎപിയുടെ ലക്ഷ്യം. അതും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. പഞ്ചാബില്‍ തങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായി മാറിയ എഎപി 2022 കോണ്‍ഗ്രസിനെ അട്ടിമറിച്ച് അധികാരം പിടിച്ചതും ഞെട്ടിപ്പിക്കുന്ന നേട്ടമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യംമുഴുവന്‍ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം സീറ്റുകള്‍ നല്കിയ സംസ്ഥാനമായിരുന്നു പഞ്ചാബ്.
അവിടെ കോണ്‍ഗ്രസിനേറ്റ പരാജയം പാര്‍ട്ടിയിലുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. അതേ സമയം തന്നെ അമരീന്ദര്‍ സിങ്, സുനില്‍ ജാഖര്‍ അടക്കമുള്ള നേതാക്കളെ ഒപ്പംചേര്‍ത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്.
ഗുജറാത്തില്‍ കഴിഞ്ഞതവണ ഒരുമണ്ഡലത്തിലും കെട്ടിവെച്ച കാശുപോലും കിട്ടാത്ത ആം ആദ്മി പാര്‍ട്ടിയാണ് ഇത്തവണ 12 ശതമാനത്തിലധികം വോട്ടുകള്‍ പിടിച്ചിരിക്കുന്നത്. ആറ് സീറ്റുകളില്‍ മുന്നേറി കൊണ്ടിരിക്കുകയും ചെയ്യുന്നു. 2017-ല്‍ 41 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്ന കോണ്‍ഗ്രസ് 27 ശതമാനത്തിലേക്കും കൂപ്പുക്കുത്തി. ഡല്‍ഹിയിലേയും പഞ്ചാബിലേയും പോലെ തന്നെ ഗുജറാത്തിലും ആപ്പ് പിടിച്ച വോട്ടുകള്‍ കോണ്ഗ്രസിന്റേതാണെന്നാണ് കണക്കുകളില്‍ നിന്ന് വ്യകമാകുന്നത്. 2017-നെ അപേക്ഷിച്ച് ബിജെപിക്ക് സീറ്റുകള്‍ക്കൊപ്പം വോട്ടിങ് ശതമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
നേതാക്കളില്ലാതെയും കടന്നുകയറി എഎപി
ഡല്‍ഹിയില്‍ കെജ്രിവാളിനേയും പഞ്ചാബില്‍ ഭഗവന്ത്സിങ് മനിനേയും പോലുള്ള വന്‍ജനസ്വാധീനമുള്ള നേതാക്കളൊന്നും എഎപിക്ക് ഗുജറാത്തിലില്ല. എന്നാല്‍ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാളും ഭഗവന്ത്സിങ് മനും ഗുജറാത്തിലെ എല്ലാ ജില്ലയിലും പലവട്ടം പ്രചാരണംനടത്തിയിരുന്നു. അതിനവര്‍ക്ക് നേട്ടം ലഭിക്കുകയും ചെയ്തു. പഞ്ചാബില്‍ എഎപിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച യുവ നേതാവ് രാഘവ് ഛദ്ദയെ തന്നെയാണ് ഗുജറാത്തിലും പാര്‍ട്ടി തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരുന്നത്.
Content Highlights: AAP rises in the fall of Congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..