പഞ്ചാബ്: കോണ്‍ഗ്രസിനകത്തെ പാര്‍ട്ടി പോരിനൊടുവില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഒന്നിക്കുന്നതിന്റെ സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു. സംസ്ഥാനത്തിന് വേണ്ടി ആരാണ് പോരാടുന്നതെന്ന് അവര്‍ക്കറിയാം. തന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും അംഗീകരിച്ചിരുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്നും സിദ്ധു ട്വീറ്റ് ചെയ്തു.
പ്രതിപക്ഷമായിരുന്ന എ.എ.പി. എല്ലായ്‌പ്പോഴും എന്റെ കാഴ്ചപ്പാടുകളെയും അധ്വാനത്തെയും അംഗീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ ജനങ്ങള്‍ നേരിടുന്ന കര്‍ഷക പ്രശ്‌നങ്ങള്‍, മയക്കു മരുന്ന് വിഷയം, അഴിമതി, ഊര്‍ജ്ജ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഞാന്‍ ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷം അംഗീകരിച്ചിരുന്നു. അവര്‍ക്ക് നന്നായിട്ടറിയാം, ആരാണ് പഞ്ചാബിന് വേണ്ടി പോരാട്ടം നടത്തുന്നതെന്ന്, സിദ്ധു ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ എസ്.എ.ഡി. - ബി.ജെ.പി. ഭരണകാലത്ത് മയക്കുമരുന്ന് മാഫിയ, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സിദ്ധു രംഗത്തെത്തിയതിനെ എ.എ.പി നേതാവ് സഞ്ജയ് സിങ് അഭിനന്ദിച്ചിരുന്നു. ഇതിന്റെ ഒരു വീഡിയോയും ട്വീറ്റിനൊപ്പം സിദ്ധു പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേക്കാലമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി സിദ്ധു നല്ല ബന്ധത്തിലായിരുന്നില്ല. ഇതിന്റെ തുടർച്ചയായി പഞ്ചാബില്‍ കോണ്‍ഗ്രസിനകത്ത് അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെയാണ് എ.എ.പിയിലേക്ക് ചേക്കേറുന്നതിന്റെ സൂചന നല്‍കി സിദ്ധു രംഗത്തെത്തിയത്.
പഞ്ചാബ് കോണ്‍ഗ്രസിലെ വിവിധ നിലപാടുകള്‍ക്കെതിരെ പരസ്യമായിത്തന്നെ സിദ്ധു രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെയും സിദ്ധു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമരീന്ദര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന സിദ്ധു അഭിപ്രായവ്യത്യാസങ്ങള്‍ കാരണം 2019-ലാണ് രാജിവെച്ചത്.
Content Highlights: AAP always recognised my vision, work for Punjab- Navjot Singh Sidhu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..