സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു ബിജെപി നേതാക്കൾക്കുമൊപ്പം സദസ്സിനെ വന്ദിക്കുന്ന യോഗി ആദിത്യനാഥ് |ഫോട്ടോ:PTI
ലഖ്‌നൗ: 37 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കൊണ്ട് യോഗി ആദിത്യനാഥും ബിജെപിയും കഴിഞ്ഞ ദിവസം രണ്ടാമൂഴത്തിലേക്ക് പ്രവേശിച്ചു. യോഗിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പടെ 52 മന്ത്രിമാരാണ് ലഖ്‌നൗവിലെ എ.ബി.വാജ്‌പേയി സ്റ്റേഡിയത്തില്‍ വന്‍ജനാവലിയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പരമ്പരാഗതമായി ബ്രാഹ്‌മണരും ഠാക്കൂറുകളുമാണ് ബിജെപിയുടെ പ്രധാന വോട്ട് ബാങ്ക്. 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായി പലരും വിലയിരുത്തിയ നിര്‍ണായക സംസ്ഥാനത്ത്
മന്ത്രിസഭാ രൂവത്കരണത്തില്‍ ഭൂമിഹാറുകള്‍ക്കും ജാട്ടുകള്‍ക്കും പുറമെ ദളിതരേയും കൂടുതല്‍ അടുപ്പിക്കാന്‍ നിര്‍ണായക ഇടപെടല്‍ ബിജെപി നടത്തിയിട്ടുണ്ട്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞ ദിവസം അധികാരമേറ്റ മന്ത്രിമാരില്‍ 18 പേര്‍ക്ക് കാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. 14 പേരെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 പേരെ സഹമന്ത്രിമാരുമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്ലിം, സിഖ് വിഭാഗങ്ങളെ ഇത്തവണ ബിജെപി ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
മന്ത്രിസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെ 21 പേര്‍ മേല്‍ജാതിക്കാരാണ്. ഒബിസി വിഭാഗങ്ങളില്‍ നിന്ന് 20 പേര്‍ക്കും ദളിത് വിഭാഗങ്ങളില്‍ നിന്ന് ഒമ്പത് പേര്‍ക്കും മന്ത്രിസ്ഥാനം കിട്ടി. സിഖ്, മുസ്ലിം വിഭാഗത്തിലുള്ള ഓരോരുത്തരേയും മന്ത്രിമാരായി നിയോഗിച്ചിട്ടുണ്ട്. പ്രാതിനിധ്യത്തില്‍ യാദവര്‍ക്ക് പ്രധാന്യം നല്‍കിയിട്ടുണ്ട്.
ഒമ്പത് ദളിത് മന്ത്രിമാരില്‍ ഒരാള്‍ക്ക് മാത്രമാണ് കാബിനറ്റ് പദവി. ജാതവ വിഭാഗത്തില്‍ നിന്നുള്ള ബേബി റാണി മൗര്യക്കാണ് കാബിനറ്റ് റാങ്കുള്ളത്.
ഡാനിഷ് ആസാദ് അന്‍സാരി ആണ് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രതിനിധി. ഒന്നാം യോഗി സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച മൊഹ്സിന്‍ റാസയെ മാറ്റിയാണ് അന്‍സാരിയെ ഇത്തവണ മന്ത്രിയാക്കിയത്. 32-കാരനായ അന്‍സാരി ലഖ്‌നൗ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെ എബിവിപിയിലൂടെയാണ് ബിജെപിയിലെത്തിയത്.
മന്ത്രിസഭയിലെ ജാതിസമവാക്യത്തിലൂടെ യുപിയില്‍ 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അത്യന്തം നിര്‍ണായകമായ വോട്ട് ബാങ്ക് രാഷ്ട്രീയം രൂപപ്പെടുത്താനും ബിജെപി ശ്രമിച്ചിട്ടുണ്ട്. ഒബിസി, ദളിത് പ്രാതിനിധ്യം വര്‍ധിപ്പിച്ചതിലൂടെ ഈ സന്ദേശം വ്യക്തമാണ്. ഒരു വശത്ത് ഒബിസി-ദളിത് ജാതവ വോട്ട് ബാങ്ക് അടുപ്പിക്കാന്‍ ശ്രമം നടത്തുമ്പോള്‍ മറുവശത്ത് ജാട്ട് വോട്ടുകള്‍ ഏകീകരിക്കുന്നതിന് സമുദായ നേതാക്കള്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നതിലും ബിജെപി ശ്രമം നടത്തിയിട്ടുണ്ട്.
Content Highlights: 9 Dalits, 20 OBCs: UP Cabinet caste matrix shows BJP’s eyes set on 2024
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..