പ്രതീകാത്മക ചിത്രം | Photo: PTI
2016 നവംബർ എട്ട്. ആദിവസം ഇന്ത്യക്കാർ അത്രപെട്ടെന്ന് മറക്കില്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയ ചരിത്രദിനമായിരുന്നു അത്. പ്രചാരത്തിലിരുന്ന 86 ശതമാനം നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒറ്റപ്രഖ്യാപനത്തിൽ അസാധുവായി .
പ്രഖ്യാപിതലക്ഷ്യങ്ങൾ
സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണം ഒഴിവാക്കുക, കൈക്കൂലിക്കു തടയിടുക, കള്ളനോട്ടുകൾ ഒഴിവാക്കുക, ഭീകരപ്രവർത്തനത്തിനുള്ള പണം വരവ് നിയന്ത്രിക്കുക.
ഡിജിറ്റൽ ഇടപാടുകൾ കൂട്ടുക, നികുതി ലഭ്യത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പിന്നീട് കൂട്ടിച്ചേർത്തു.
ഫലം
അസംഘടിത മേഖലയൊന്നാകെ ദുരിതക്കയത്തിലായി. പണലഭ്യതയും പണമൊഴുക്കും കുറഞ്ഞു. വ്യവസായ മേഖല ഒന്നാകെ പ്രതിസന്ധിയിലായി. വിപണിയിൽ ആവശ്യത്തിനു പണമെത്തിക്കാൻ ആർ.ബി.ഐ.ക്ക് ആറു മാസത്തിലധികം വേണ്ടിവന്നു. 2016-’17 സാമ്പത്തികവർഷം 8.3 ശതമാനമായിരുന്നു വളർച്ചയെങ്കിൽ 2019 -’20 സാമ്പത്തിക വർഷമിത് 3.7 ശതമാനത്തിലേക്കു താഴ്ന്നു. തൊട്ടടുത്ത വർഷമെത്തിയ കോവിഡ് ദുരിതം കൂട്ടി. വളർച്ച നെഗറ്റീവ് 6.6 ശതമാനത്തിലേക്കു വീണടിഞ്ഞു.
നികുതി വരുമാനം
നികുതി വെട്ടിപ്പ് ഇപ്പോഴും തുടരുന്നു. ചരക്ക് - സേവന നികുതി വന്നെങ്കിലും ഇതിലും വ്യാപകമായ വെട്ടിപ്പുകൾ വകുപ്പുതന്നെ കണ്ടെത്തി. കോവിഡ് വ്യാപനത്തിനുശേഷം സാമ്പത്തികവളർച്ച തിരിച്ചുവന്നതോടെ പ്രത്യക്ഷ-പരോക്ഷ നികുതി വരുമാനം ഉയർന്നു. നടപ്പു സാമ്പത്തികവർഷവും കഴിഞ്ഞ സാമ്പത്തിക വർഷവും ബജറ്റിൽ സർക്കാർ പ്രതീക്ഷിച്ചതിനെക്കാൾ നികുതിവരുമാനം കൂടിയിട്ടുണ്ട്. ഇത്തവണ നാലുലക്ഷം കോടി രൂപയുടെയെങ്കിലും അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷംനികുതി റിട്ടേണുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 2020-’21 സാമ്പത്തികവർഷം 5.89 ലക്ഷം റിട്ടേൺ ലഭിച്ചപ്പോൾ 2021-’22 -ലിത് 5.78 ലക്ഷമായി ചുരുങ്ങി. പിഴയോടു കൂടി റിട്ടേൺ നൽകിയവരുടെ കണക്കുകൾ പുറത്തുവരാനുണ്ട്.
കള്ളപ്പണം
നോട്ടു നിരോധന സമയത്ത് കറൻസി രൂപത്തിലുണ്ടായിരുന്ന കള്ളപ്പണം അഞ്ചു ശതമാനം മാത്രമായിരുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം, അല്ലെങ്കിൽ മറ്റ് ആസ്തികളിലാണെന്നാണ് കണക്ക്.
നോട്ടസാധുവാക്കലിനുശേഷവും അഴിമതി കുറഞ്ഞതായി തെളിവുകളില്ല. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം വരവും സജീവമാണ്. വിദേശ സംഭാവനകളിൽ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങളാണ് ഇതിൽ അല്പമെങ്കിലും കുറവു വരുത്തിയിട്ടുള്ളത്.
ഡിജിറ്റൽ ഇടപാടുകൾ
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.പി.ഐ. (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) രംഗത്തുവന്നു. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി . തുടക്കത്തിൽ വലിയ ചലനങ്ങളില്ലായിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ സാധ്യതകൂടി. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം പോലുള്ള സ്വകാര്യകമ്പനികൾ ഈ രംഗത്തേക്കുവന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഡിസംബറിൽ 782 കോടി ഇടപാടുകളാണ് ഈ പ്ലാറ്റ്ഫോമിൽ നടന്നത്. 12.82 ലക്ഷം കോടി രൂപ ഇതുവഴി കൈമറിഞ്ഞു. നവംബറിലെക്കാൾ ഇടപാടുകളുടെ എണ്ണത്തിൽ 7.12 ശതമാനവും മൂല്യത്തിൽ 7.73 ശതമാനവുമാണ് വർധന.
വിനിമയത്തിലുള്ള കറൻസി
കറൻസി നോട്ടുകളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴും കൂടുകയാണ്. ആറു വർഷത്തിനിടയിൽ 83 ശതമാനം വർധന. ഇപ്പോഴും കറൻസിതന്നെയാണ് വിനിമയത്തിലെ പ്രധാന മാർഗം. ആർ.ബി.ഐ.യുടെ പുതിയ കണക്കനുസരിച്ച് 32.42 ലക്ഷം കോടി രൂപയുടെ കറൻസികളാണ് വിനിമയത്തിലുള്ളത്. 2016 നവംബർ നാലിനിത് 17.74 ലക്ഷം കോടി മാത്രമായിരുന്നു. അസാധുവാക്കിയ നോട്ടുകളിലുള്ള കള്ളപ്പണം തിരിച്ചെത്തില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തി.
2000 രൂപ നോട്ട്
നോട്ടസാധുവാക്കലിനുശേഷം പുതുതായി വിപണിയിലെത്തിയതാണ് 2000 രൂപ നോട്ട്. എന്നാൽ, 2019 ജനുവരിക്കുശേഷം 2000 രൂപ നോട്ട് അച്ചടിച്ചിട്ടില്ല. ഘട്ടംഘട്ടമായി 2000 രൂപ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചുകൊണ്ടിരിക്കുന്നു.
കള്ളനോട്ട്
കഴിഞ്ഞ സാമ്പത്തിക വർഷം 500 രൂപയുടെ വ്യാജനോട്ടിൽ 101.93 ശതമാനമാണ് വർധന. 2000 രൂപയുടെ വ്യാജനോട്ട് 54 ശതമാനം കൂടി.
പത്തു രൂപ നോട്ടിന്റെ 16.45 ശതമാനം, 20 ന്റേത് 16.48 ശതമാനം, 200 ന്റെ 11.7 ശതമാനം. നോട്ട് നിരോധനം നടപ്പാക്കിയ 2016 -ൽ 5.32 ലക്ഷം കള്ളനോട്ടുകൾ പിടിച്ചിരുന്നു. തുടർന്നുള്ള നാലു വർഷങ്ങളിലായി പിടിച്ചെടുത്തത് 18.87 ലക്ഷം കള്ളനോട്ടുകളാണ്.

.jpg?$p=8a7b7b1&&q=0.8)
Content Highlights: 83% rise in currency circulation demonetisation target failed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..