സസ്പെൻഷനിലായ എംപിമാരടക്കമുള്ളവർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നു| Photo:ANI
ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ അവതരണത്തിനിടെയുള്ള പ്രതിഷേധത്തിന്റേയും കൈയാങ്കളിയുടേയും പേരില്‍ സസ്പെന്‍ഡ് ചെയ്ത എട്ട് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് പുറത്തിറങ്ങാതെ പ്രതിഷേധിച്ചു. സിപിഎം അംഗങ്ങളായ കെ.കെ.രാഗേഷ്, എളമരം കരീം, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഡെറിക് ഒബ്രിയാന്, ഡോള സെന്‍, ആം ആദ്മി പാര്‍ട്ടിയടെ സഞ്ജയ് സിങ്, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സത്വ, റിപ്പുന്‍ ബോര, സയീദ് നസീര്‍ ഹുസ്സൈന്‍ എന്നിവരെയാണ് ഇന്ന് സഭ ചേര്‍ന്നയുടന്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭയില്‍ നിന്ന് പുറത്ത് പോകാന്‍ തയ്യാറായില്ല. പ്രതിഷേധവുമായി സഭയില്‍ തുടര്‍ന്നു. ഇതോടെ പലതവണ നിര്‍ത്തിവെച്ച രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്പെന്‍ഷനിലായ അംഗങ്ങള്‍ക്ക് വിശദീകരണം നല്കാന് അവസരം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരിച്ചത്. പാര്‍ലമെന്ററി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.
സമ്മേളന കാലയളവ് കഴിയുന്നത് വരെയാണ് എട്ട് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്. അധ്യക്ഷ വേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂള്‍ബുക്ക് വലിച്ചുകീറിയെറിയുകയും ചെയ്ത ഡെറിക് ഒബ്രിയാന്റെ പേര് വിളിച്ച് വെങ്കയ്യ നായിഡു പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് സഭയില്‍ തുടരാന്‍ അവകാശമില്ല, അവരുടെ സാന്നിധ്യത്തില്‍ സഭയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും വി.മുരളീധരന് പറഞ്ഞു. സഭ ഇന്നത്തേക്ക് പിരിഞ്ഞതിന് പിന്നാലെ മറ്റു പ്രതിപക്ഷ എം.പിമാർ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാര്‍ക്കൊപ്പം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി.
ഇതിനിടെ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ പ്രതിനിധി സംഘം വൈകീട്ട് 4.30 ഓടെ രാഷ്ട്രപതിയെ സന്ദര്ശിക്കുമെന്നറിയിച്ചിട്ടുണ്ട്.
Content Highlights: 8 MPs Suspended For Rajya Sabha- Refuse To Leave
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..