അപകടത്തിന്റെ ദൃശ്യത്തിൽനിന്ന്
ഹൈദരാബാദ്: ചൂട് സഹിക്കാനാകാതെ കെട്ടിട സമുച്ചയത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്നുറങ്ങിയ മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. കര്‍ണാടകയിലെ ഷബാദ് മണ്ഡല്‍ സ്വദേശിയായ കവിത(22)യുടെ മകളായ ലക്ഷ്മിയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ബാലാജി ആര്‍ക്കേഡ് അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ അപകടമുണ്ടായത്. കവിത കെട്ടിട നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് മകള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ അപകടത്തില്‍പ്പെട്ടത്.
നിലത്ത് കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഹയാത്ത്‌നഗര്‍ പോലീസ് കേസെടുത്തു.
കര്‍ണാടകയില്‍നിന്ന് ഉപജീവനമാര്‍ഗം തേടി രണ്ട് മക്കള്‍ക്കൊപ്പം അടുത്തിടെയാണ് കവിത ഹൈദരാബാദിലെത്തിയത്. ബുധനാഴ്ച ഹയാത്ത് നഗറിലെ ലെക്ചറേഴ്‌സ് കോളനിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലായിരുന്നു കവിതയുടെ ജോലി. ഉച്ചയ്ക്ക് രണ്ട് കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് കവിത ജോലി പുനരാരംഭിച്ചതിന് പിന്നാലെയായിരുന്നു ഇളയ കുട്ടി അപകടത്തില്‍പ്പെട്ടത്.
നിര്‍മാണ ജോലി നടക്കുന്ന കെട്ടിടത്തിലെ ചൂട് സഹിക്കാനാകാതെ കുട്ടി തൊട്ടടുത്ത ബാലാജി ആര്‍ക്കേഡ് അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ് സ്ഥലത്തേക്ക് കയറി അവിടെ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പാര്‍ക്ക് ചെയ്യാനെത്തിയ എസ്.യുവി കാര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ ഹയാത്ത്‌നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: 3-year-old goes to sleep in Hyderabad parking lot, dies after being run over by SUV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..