രാഹുൽ ഗാന്ധി | Photo:PTI
ന്യൂഡല്‍ഹി: അപകീർത്തി പ്രസംഗത്തിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനം നഷ്ടമാകുമ്പോള്‍ തിരിഞ്ഞുകൊത്തുന്നത് 2013-ലെ രാഹുലിന്‍റെ നടപടി. ജനപ്രതിനിധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അയോഗ്യനാക്കുന്നത് സംബന്ധിച്ച് അന്ന് കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിച്ച ഓർഡിനൻസ് നിയമമായിരുന്നെങ്കിൽ ഇപ്പോൾ രാഹുലിന് എംപി സ്ഥാനം നഷ്ടമാകില്ലായിരുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജനപ്രതിനിധികള്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ രണ്ടുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷിപ്പെടുകയോ ചെയ്താല്‍ ആ നിമിഷം മുതല്‍ അയോഗ്യത നിലവില്‍ വരുമെന്നാണ് 2013-ലെ ലില്ലി തോമസ് കേസില്‍ സുപ്രീം കോടതി ഉത്തരവ്. ഈ ഉത്തരവ് മറികടക്കാനും കോടതി വിധിക്ക് മുൻപുള്ള സാഹചര്യം പുനഃസ്ഥാപിക്കാനുമായിരുന്നു അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമം നടത്തിയത്.
2013-ല്‍ യു.പി.എ ഘടകക്ഷി നേതാവായിരുന്ന ലാലു പ്രസാദ് യാദവ് സമാനമായ സാഹചര്യം നേരിട്ടപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നതിനായിരുന്നു ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മൻമോഹൻ സിങ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരം കേസുകളില്‍ കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ വോട്ടവകാശവും ശമ്പളവുമില്ലാതെ സഭാംഗമായി തുടരാൻ ജനപ്രതിധിയെ അനുവദിക്കുന്നതായിരുന്നു ഓര്‍ഡിനന്‍സ്.
ഓർഡിനൻസിനെ എതിർക്കുന്ന നിലപാടായിരുന്നു അന്ന് രാഹുൽ ഗാന്ധി സ്വീകരിച്ചത്. ഓര്‍ഡിനന്‍സിനായുള്ള നീക്കത്തെ തികഞ്ഞ അസംബന്ധമെന്ന് വിശേഷിപ്പിച്ച രാഹുൽ, സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഇല്ലാതാക്കുന്നതാണ് ഓർഡിൻസ് എന്നും വ്യക്തമാക്കിയിരുന്നു. നീക്കത്തെ പരസ്യമായി എതിർത്ത് രാഹുൽ ഗാന്ധി ഡൽഹിയിലെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽവെച്ച് ഓർഡിനൻസിന്‍റെ പകർപ്പ് കീറിയെറിഞ്ഞത് വലിയ വാർത്തയായിരുന്നു.
സ്വന്തം സര്‍ക്കാരിനെതിരായ പരസ്യമായ രാഹുലിന്റെ നിലപാടിനെതിരെ അന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമായി. രാഹുല്‍ കീറിക്കളഞ്ഞ ഓര്‍ഡിനന്‍സ് നിയമമായിരുന്നെങ്കില്‍ രാഹുലിന് ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നതാണ് ഇപ്പോള്‍ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: 2013 law that Congress leader Rahul Gandhi opposed could have saved him
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..