സുമിയിൽ നിന്നുള്ള വിദ്യാർഥികൾ | Photo: PTI
ന്യൂഡൽഹി: യുക്രൈനിൽ റഷ്യൻ അധിനിവേശം കൊടുമ്പിരി കൊള്ളുമ്പോൾ രാജ്യത്തെ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കിയ ഓപ്പറേഷൻ ഗംഗയിലൂടെ ആയിരക്കണക്കിനാളുകളാണ് സുരക്ഷിതരായി നാട്ടിലെത്തിയത്. ഏതൊരു സർക്കാരിനും തങ്ങളുടെ രാജ്യത്തെ പൗരന്മാർ അത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് കൊണ്ട് തന്നെ കേന്ദ്രം തങ്ങളുടെ കടമ ശക്തമായി നിർവഹിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടാണ് ഓപ്പറേഷൻ ഗംഗയുടെ ചുമതല വഹിച്ചത്.
യുക്രൈനിലെ സുമിയിൽ നിന്നുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ രാജ്യത്ത് ചർച്ചയാകുന്നത്. 650ലേറെ ഇന്ത്യൻ പൗരന്മാരുടെ ജീവൻ അപകടത്തിലാണ് എന്ന് വ്യക്തമായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് നടത്തിയ രക്ഷാപ്രവർത്തനം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിനേയും യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയേയും പ്രധാനമന്ത്രി നേരിട്ട് വിളിച്ചു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷവ ഉറപ്പാക്കണമെന്നും അവരെ നാട്ടിലെത്തിക്കുന്നത് വരേയുള്ള സുരക്ഷ ഒരുക്കണമെന്നും മോദി ഇരുവരോടും ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ 650 ലേറെ വരുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷിതരായി യുദ്ധമുഖത്ത് നിന്ന് പുറത്തു കടന്നത്.
ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടക്കുന്ന യുക്രൈൻ നഗരമായ സുമിയിൽ ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ശക്തമായ ആക്രമണവും പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഏറ്റവും ദുഷ്കരമായിരുന്ന ഒരു മേഖലയായിരുന്നു സുമി. വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോകളും സന്ദേശങ്ങളും പുറത്തു വന്നതോടെയാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. തങ്ങളുടെ ഭക്ഷണവും വെള്ളവും തീർന്നു കൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷവും കൊല്ലപ്പെടാം എന്നുമുള്ള വിദ്യാർഥികളുടെ സന്ദേശം സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകുന്നത്.
'ഇതൊരു അപകടകരമായ അവസ്ഥയായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നുവെന്നും പിന്നീട് ഇത് ഏറ്റവും കൂടുതൽ ദുസ്സഹകരമാവുകയും ചെയ്തു' എന്ന് ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ഉണ്ടായതോടെ, മോദി യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയേയും റഷ്യൻ പ്രസിഡന്റ് പുതിനേയും നേരിട്ട് വിളിച്ച് സംസാരിച്ചതോടു കൂടി സുരക്ഷാ പാത ഒരുങ്ങുകയായിരുന്നു. മോദിയുടെ ഫോൺകോളിന് ശേഷം മോസ്കോയിൽ നിന്നും കീവിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ഇടപെട്ട് മാനുഷിക ഇടനാഴി ഒരുക്കുകയായിരുന്നുവെന്ന് ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ സുമിയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാർഥികളേയും രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.
'എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് പടിഞ്ഞാറന്‍ യുക്രൈനിലേക്കുള്ള ട്രെയിനുകളില്‍ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്', വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
2022 മാർച്ച് 3 വരേയുള്ള കണക്കുകൾ പ്രകാരം 18,000ലേറെ ഇന്ത്യക്കാർ യുക്രൈനിൽ നിന്ന് സുരക്ഷിതരായി നാട്ടിലെത്തി എന്നാണ് വിവരം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 6,400 ഇന്ത്യൻ പൗരന്മാരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിക്കാൻ സാധിച്ചു, അടുത്ത 48 മണിക്കൂറിനുള്ളിൽ 7,400 പേരെ കൂടി നാട്ടിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
Content Highlights: 2 Calls From PM - How India Moved To Get Students Out Of Sumy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..