വേൾഡ് മലയാളീ കൗൺസിൽ ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡ്, പി.വി. രാധാകൃഷ്ണപിള്ള സ്വീകരിക്കുന്നു
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പ്രഥമ ഗോള്‍ഡന്‍ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ നടത്തപ്പെട്ടു. കേരള ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ കിഡ്നി ഫൌണ്ടേഷന് ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ. ഡേവീസ് ചിറമ്മല്‍, കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് ജേതാവ് പി.വി. രാധാകൃഷ്ണപിള്ള, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാക്കളായ കെ.ജി. ബാബുരാജ്, സോമന് ബേബി, വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഡോ. പി. എ. ഇബ്രാഹിം ഹാജി (ദുബായ്), പ്രസിഡന്റ് ഗോപാല പിള്ള (അമേരിക്ക), ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍, ട്രഷറര്‍ തോമസ് അറമാങ്കുടി (ജര്‍മനി) തുടങ്ങി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച മന്ത്രി സജി ചെറിയാന് കോവിഡുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സ്മരിക്കുകയും കൂടുതല്‍ സഹായങ്ങളുമായി മുന്നോട്ടുവരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഗോള്‍ഡന്‍ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹനായ പി.വി. രാധാകൃഷ്ണപിള്ള നേതൃത്വം നല്കുന്ന ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച മന്ത്രി, സമാജവും വേള്‍ഡ് മലയാളി കൗണ്‍സിലുമായി സഹകരിച്ചുകൊണ്ടു ഒട്ടനവധി പരിപാടികള്‍ പ്രാവാസികള്‍ക്കായി മുന്നോട്ടുവക്കാന്‍ കഴിയും എന്നും സൂചിപ്പിച്ചു. കോവിഡിന്റെ അലകള്‍ ശമിക്കുന്ന മുറക്ക് ബഹറിന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പി.വി.രാധാകൃഷ്ണപിള്ള അവതരിപ്പിച്ച ആശയങ്ങളോട് അനുഭാവപൂര്‍ണമായ പരിഗണന മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. മറ്റു തിരക്കുകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞ ഇന്ത്യന്‍ അംബാസ്സഡര്‍ പിയുഷ് ശ്രീവാസ്തവയുടെ അനുമോദന സന്ദേശം പരിപാടിയില്‍ വായിക്കപ്പെട്ടു.
കവിതയുടെ മേമ്പൊടിയോടെ സംസാരിച്ച വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മലയാളി കൂട്ടായ്മകളുടെ പ്രാധാന്യത്തെയും സഹവര്ത്തിത്തത്തെയും കുറിച്ച് വാചാലനായി. അവാര്‍ഡ് നേട്ടത്തില്‍ പി.വി.രാധാകൃഷ്ണപിള്ളയെയും ബഹറിന്‍ കേരളീയ സമാജത്തെയും അഭിനന്ദിച്ചു സംസാരിച്ച അദ്ദേഹം പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സ്മരിച്ചു. ചിരിയുടെ മാലപ്പടക്കങ്ങള്‍ക്കു തീകൊളുത്തികൊണ്ടു തനതു ശൈലിയില്‍ സംസാരിച്ച ഫാ. ഡേവീസ് ചിറമ്മലിന്റെ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ ചിന്തിപ്പിക്കുന്നതുമായിരുന്നു. നല്ലതു ചെയ്തുകൂട്ടി കടന്നുപോകുന്നവര്‍ മനുഷ്യമനസ്സുകളില്‍ ഒരുകാലത്തും മരിക്കുകയില്ലന്നും അദ്ദേഹം പ്രസ്താവിച്ചു. പി. വി. രാധാകൃഷ്ണപിള്ളയെ അഭിനന്ദിച്ച അദ്ദേഹം, ഈ അവാര്‍ഡ് കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ രാധാകൃഷ്ണപിള്ളയെ ഉത്തരവാദിത്തപ്പെടുത്തുന്നതായും ഓര്‍മ്മിപ്പിച്ചു. പ്രഥമ ഗോള്‍ഡന്‍ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡിനു തന്നെ തിരഞ്ഞെടുത്തതിലുള്ള സന്തോഷം മറുപടി പ്രസംഗത്തില്‍ പി. വി. രാധാകൃഷ്ണപിള്ള സൂചിപ്പിച്ചു. കൂടുതല്‍ ഉര്‍ജ്ജസ്വലതയോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്നും അതിനായി എല്ലാവരുടെയും സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ സ്ഥാനമൊഴിയുന്ന സെക്രട്ടറി എബി തോമസ് സ്വാഗതവും സെക്രട്ടറി പ്രേംജിത് നന്ദിയും പറഞ്ഞ പരിപാടിയില്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണന് തെരുവത്ത്, ബഹറിന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവല്‍, ബഹറിന്‍ പ്രൊവിന്‍സ് ചെയര്മാന് ബാബു കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. ബഹറിന്‍ പ്രൊവിന്‍സിന്റെ രജത ജൂബിലി ആഘോഷപരിപാടികള്‍ ഈ വര്‍ഷം ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുമെന്നും ബഹുമാനപ്പെട്ട മന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്തതു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബഹറിന്‍ പ്രൊവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു.
ഹരീഷ് ശൂരനാട് വരികള്‍ എഴുതി രാജീവ് വെള്ളിക്കോത്ത് സംഗീതം നല്കി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച അവതരണഗാനവും വിദ്യാര്‍ത്ഥികളുടെ കവിതാലാപനവും പരിപാടിക്ക് മോടി കൂട്ടി. ബഹറിന്‍ റേഡിയോ രംഗ് സ്റ്റുഡിയോയില്‍ നിന്നും ലൈവായി ചെയ്ത ചടങ്ങില്‍ രാജീവ് വെള്ളിക്കോത്ത്, സന്ദീപ് കണ്ണൂര്‍, നിഖില്‍ വടകര, ശ്രീഹരി രാജീവ്, ശുഭ രാജീവ്, കൃഷ്ണ രാജീവ് എന്നിവര്‍ അണിയറ പ്രവര്‍ത്തകരായിരുന്നു. ബിജു എം. സതീഷ് അവതാരകനായിരുന്ന പരിപാടിയില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സ് ഭാരവാഹികളായ ദിലീഷ്കുമാര്‍ വി. എസ്, ആഷ്ലി കുര്യന് മഞ്ഞില, ഹരീഷ് ശൂരനാട് എന്നിവര്‍ സ്റ്റുഡിയോയില്‍ പരിപാടിയുടെ സംഘാടനത്തിനു നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..