
ഷാജഹാൻ മാടമ്പാട്ട്
റിയാദ്: ചരിത്രത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കോവിഡ് 19നെ കാണാന്‍ കഴിയുന്നതെന്ന് മാധ്യമപ്രവര്ത്തകന് ഷാജഹാന് മാടമ്പാട്ട്. ലോക ജനതയെ മുഴുവന്‍ ഇതുപോലെ ബാധിച്ച മറ്റൊരു പ്രതിസന്ധി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച 'കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും' വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്ക്കരണത്തെ തുടര്‍ന്ന് ലോകത്ത് തീവ്ര വലതുപക്ഷ ചിന്താഗതി ശക്തിപ്രാപിക്കുകയാണ്. ലോകക്രമത്തെ നിയന്ത്രിക്കുന്ന പല പ്രധാന രാജ്യങ്ങളും തീവ്ര വലതു നിലപാടുകളാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ വംശീയ സംഘര്‍ഷങ്ങളും വര്‍ഗീയ ധ്രുവീകരണളും വര്‍ധിക്കുന്നു. ഇത്തരം ആശങ്കകള്‍ക്കിടയിലാണ് ആഗോളവത്കൃത രോഗാണു പ്രത്യക്ഷപ്പെട്ടത്. ഇതോടെ സാംസ്കാരികവും ദേശീയവും ഭാഷാപരവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കി ലോകത്ത് ഏകതാനത സൃഷ്ടിക്കപ്പെട്ടു. ഇത് ആഗോളവത്ക്കരണത്തിന്റെ രസകരമായ വിപരീതാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കാലത്ത് ആഗോള തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകള്‍ നിശ്ചിലമായി. ഇത് സാമ്പത്തിക മാന്ദ്യമല്ല. മറിച്ച് സാമ്പത്തിക പക്ഷാഘാതം ആണ്. കേരളം പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കള്‍ക്ക് ഗള്‍ഫ് മലയാളികളുടെ പണം മാത്രമാണ് ആവശ്യം. രാഷ്ട്രീയ നേതൃത്വത്തോട് പ്രവാസികള്ക്കുളള വിധേയത്വം മാറണമെന്നും ഷാജഹാന് മാടമ്പാട്ട് പറഞ്ഞു
ഗള്‍ഫ് തൊഴില്‍ വിപണിയുടെ ഭാവി, കൊവിഡും സാമൂഹിക, സാസ്കാരിക മാറ്റങ്ങളും, ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം; കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്നീ വിഷയങ്ങളാണ് വെബിനാര്‍ ചര്‍ച്ച ചെയ്തത്.
യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കോവിഡ് കാലം പ്രവാസികളെ പഠിപ്പിച്ചുവെന്ന് എം സി എ നാസര്‍ (ദുബായ്) പറഞ്ഞു. ഇന്നലെവരെയുളള പ്രവാസം ഇനി ഉണ്ടാവില്ല. ഈ തിരിച്ചറിവ് പ്രവാസികള്‍ക്ക് ഉണ്ടാവണം. ആഢംബരം ഒഴിവാക്കണം. വരുമാനവും ചെലവും ക്രമീകരിക്കാന്‍ പ്രവാസി കുടുംബങ്ങള്‍ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികള്‍ പ്രവാസികള്‍ മറികടന്നിട്ടുണ്ടെന്നും കോവിഡ്19 സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കുമെന്നും നിലവിലുള്ള സൗദിയിലെ സവിശേഷ സാഹചര്യങ്ങള്‍ അതിലേക്കാണ് സൂചനനല്‍കുന്നതെന്നും മുസാഫിര്‍ (ജിദ്ദ) പറഞ്ഞു. അതേസമയം സാമ്പ്രാദായികമായ നമ്മുടെ സങ്കല്‍പ്പങ്ങളെ അടിമുടി അഴിച്ചു പണിയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാറുന്ന തൊഴില്‍ സാഹചര്യത്തിനനുസരിച്ച് തൊഴില്‍ നൈപുണ്യം കൈവരിച്ചാല്‍ മാത്രമേ തൊഴില്‍ വിപണിയില്‍ നിലനില്ക്കാന് കഴിയുകയുളളുവെന്ന് അനസ് യാസീന്‍ (ബഹ്റൈന്‍) പറഞ്ഞു.
നസറുദ്ദീന്‍ വി ജെ മോഡറേറ്ററായിരുന്നു. റിംഫ് ഈവന്റ് കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം, ജനറല്‍ സെക്രട്ടറി നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു. ജയന് കൊടുങ്ങല്ലൂര്‍, അഷ്റഫ് വേങ്ങാട്ട്, ഡോ മുബാറക് സാനി, അഷ്റഫ് വടക്കേവിള, മൈമൂന അബ്ബാസ്, ഡോ ജയചന്ദ്രന്, നാസര്‍ കാരന്തൂര്‍, കനകലാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..