
ചിത്രം: AP
റിയാദ്: കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിർബന്ധിത മാസ്‌ക് ധരിക്കൽ നിബന്ധന പെട്ടെന്നൊന്നും ഒഴിവാക്കാനാവില്ലെന്ന് സൗദി അധികൃതർ. ഇതുസംബന്ധമായ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് അധികൃതരുടെ മറുപടി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷമേ മാസ്‌ക്ക് ധരിക്കുന്നത് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനം കൈകൊള്ളാനാവുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു.
മാസ്‌ക് ധരിക്കുന്നത് ഒഴിവാകുമോ എന്ന ചോദ്യത്തിന് സൗദി ആരോഗ്യ മന്ത്രാലയമാണ് മറുപടി നൽകിയിരിക്കുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് മാസ്‌ക് ധരിക്കൽ നിർത്തലാക്കുമൊ എന്ന് മാധ്യമപ്രവർത്തകർ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവാദപ്പെട്ടവരോട് ചോദിച്ചത്.
എന്നാൽ മാസ്‌ക് ഒഴിവാക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം ഇല്ലെന്നും ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി പറഞ്ഞു. പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ടുള്ളത്. 90 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളും കുറഞ്ഞിട്ടുണ്ട്.
പക്ഷേ, ഇതൊക്കേ ആണെങ്കിലും മാസ്‌ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികളിൽ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ ആലോചനയില്ല. വിശദമായ വിലയിരുത്തലുകൾക്ക് ശേഷമേ കോവിഡ് പ്രതിരോധനടപടികളിൽ ഒരു മാറ്റം വരുത്തുകയുള്ളൂ. മാസ്‌ക് ധരിക്കേണ്ടത് തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണെന്ന കാര്യം പൊതു സമൂഹത്തിന് ബോധ്യമുണ്ടെന്നും ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..