ദോഹ: കൊവിഡ് മഹാമാരിയെ തടഞ്ഞു നിര്‍ത്താന്‍ പ്രഖ്യാപിച്ച ലോക്ഡൗണിന്റെ മറവില്‍ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമത്തിനെതിരെ സമരം നയിച്ചവര്‍ക്കെതിരെ കേസെടുത്ത് തടവിലിട്ട നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഖത്തറിലെ പ്രവാസി സംഘടനാ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
ലോക്ഡൗണിന്റെ മറവില്‍ സംഘപരിവാറിനെതിരായ എല്ലാ പ്രതിഷേധങ്ങളെയും ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നത്.
പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ഥികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്ന ഡല്‍ഹി പോലീസിന്റെ നടപടി അവസാനിപ്പിക്കണം. ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഡോ. ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥി നേതാക്കളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കി എന്ന പേരില്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നു.
പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഇവര്‍ക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പൊതു നിരത്തില്‍ ജനങ്ങള്‍ക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിയാത്ത കോവിഡ് സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കുകയാണ് ഭരണകൂടം ഇപ്പോള്‍ ചെയ്യുന്നത്. ദുരന്ത സന്ദര്‍ഭത്തെ പോലും വംശീയ ഉന്‍മൂലനത്തിന് ഉപയോഗിക്കുന്ന നീച രാഷ്ട്രീയമാണ് ബി.ജെ.പി ഭരണകൂടം നടപ്പാക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സഫൂറ സര്‍ഗാര്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. മനുഷ്യത്വപരമായ സമീപനം പോലും ഇല്ലാത്ത ഫാഷിസത്തിന്റെ യഥാര്‍ഥ മുഖമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.
രാജ്യത്തെമ്പാടും ആളിപ്പടര്‍ന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ പ്രതികാരം ലോക്ക് ഡൗണിന് ശേഷം പൗരത്വ പ്രക്ഷോഭം കരുത്താര്‍ജിക്കാതിരിക്കാനുള്ള കുടില ശ്രമമാണ്. പ്രവാസി ഇന്ത്യന്‍ സമൂഹവും രാജ്യത്തെ പൗരസമൂഹവും ഒന്നടങ്കം ഇതിനെതിരെ പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രചാരണ പരിപാടികള്‍ തുടരാനും യോഗം തീരുമാനിച്ചു. അന്യായമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാന മന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും മാസ് പെറ്റീഷന്‍ അയക്കാനും കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു.
ഓണ്‍ലൈന്‍ യോഗത്തില്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ: നിസ്സാര്‍ കൊച്ചോരി അധ്യക്ഷത വഹിച്ചുശ. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.സി അബ്ദുല്ലത്തീഫ്, എസ്.എ എം ബഷീര്‍, സമീര്‍ ഏറാമല , സാദിഖ് ചെന്നാടന്‍ , സാം കുരുവിള , അബ്ദുറഊഫ് കൊണ്ടോട്ടി, പ്രദോഷ്, റഹീം ഒമ്മശ്ശേരി, സുനില്‍ കുമാര്‍, ഫൈസല്‍, സമീല്‍ ചാലിയം, ഖലീല്‍ എ.പി, തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ മഷൂദ് തിരുത്തിയാട് സ്വാഗതം പറഞ്ഞു. ഷാഫി ഹാജി സമാപന പ്രസംഗം നടത്തി.
പ്രവാസികളുടെ യാത്ര : അര്‍ഹരായവര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കണം, കൂടുതല്‍ സര്‍വീസ് അനുവദിക്കണം
ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന പ്രത്യേക വിമാന സര്‍വീസ് സ്വാഗതാര്‍ഹമാണെന്ന് പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവരടക്കം നിരവധി ആളുകളാണ് യാത്രക്ക് വേണ്ടി ഒരുങ്ങി നില്‍ക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് അധികൃതര്‍ വിമാന യാത്ര പൂര്‍ണമായും സൗജന്യമാക്കണം. നിലവില്‍ പരിമിതമായ വിമാനങ്ങള്‍ മാത്രമാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് . കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും ഉള്‍പ്പെടുത്തി കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിമാനയാത്രക്ക് മുമ്പുള്ള മെഡിക്കല്‍ ടെസ്റ്റ്, ക്വാറന്റയിന്‍ പോലുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കണമെന്നും കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ നിസ്സാര്‍ കൊച്ചേരി അധ്യക്ഷത വഹിച്ചു
Content Highlights: Pravasi Co-ordination Commitee


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..