-
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ഇന്ത്യക്കാരുടെ തിരക്ക് നാലാം ദിവസവും തുടരുന്നു. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരെ മെയ് 5 മുതല്‍ കുവൈത്ത് എയര്‍വേസിലും ജെസ്സീറ എയര്‍വേസിലും സൗജന്യമായി ഇന്ത്യയിലെത്തിക്കും. ഇത് സംബന്ധിച്ചു കുവൈത്ത് -ഇന്ത്യ വിദേശ കാര്യ മന്ത്രാലയ തലത്തില്‍ നടന്ന ചര്‍ച്ചകളിലൂടെ ധാരണയില്‍ എത്തിയതായി സര്‍ക്കാര്‍ ഉന്നത വക്താവ് അറിയിച്ചു.
ഏപ്രില്‍ 30 ന് അവസാനിക്കുന്ന പൊതുമാപ്പ് കാലയളവില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത താമസരേഖ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലേക്ക് പോകാനും ശരിയായ വിസയില്‍ മടങ്ങി വരുന്നതിനും അനുമതി ലഭിക്കും.
ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച നാലാം ദിവസവും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികളടക്കം നൂറു കണക്കിന് ഇന്ത്യക്കാരാണ് പെട്ടിയും കൈവശമുള്ള പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി രേഖകളുമായി രജിസ്‌ട്രേഷന്‍ സെന്ററില്‍ എത്തിയത്. ഇവരില്‍ പാസ്‌പോര്‍ട്ടോ സിവില്‍ ഐഡിയോ ഇല്ലാത്തവരെ മടക്കി അയക്കും.
രേഖകളൊന്നും കൈവശമില്ലാത്തവരും, എംബസി നിയോഗിച്ചിട്ടുള്ള വളണ്ടിയര്‍മാര്‍ മുഖേന ഔട്പാസ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുള്ളവരും രജിസ്‌ട്രേഷന്‍ സെന്ററില്‍ വരേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു. യാത്രാരേഖകള്‍ ശരിയാകുന്നതനുസരിച്ചു വളണ്ടിയര്‍മാര്‍ മുഖേന വിവരം അറിയിക്കുകയും അവര്‍ നേരിട്ടെത്തി കൈമാറുന്നതാണ്.
ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 20 ന് അവസാനിക്കും. സര്‍ക്കാരിന്റെ കണക്കനുസരിച്ചു രാജ്യത്ത് 1, 68, 000 വിദേശികളാണ് കുടിയേറ്റ നിയമ ലംഘകരായി രാജ്യത്ത് തുടരുന്നത്. ഇവരില്‍ 40, 000 പേരും ഇന്ത്യക്കാരാണ്.
കുവൈത്തില്‍ നിന്നു ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തമ്മില്‍ ധാരണയിലെത്തിയതോടെ ജോലിയും വരുമാനവുമില്ലാതെ വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ കുടുസ്സു മുറികള്‍ക്കുള്ളില്‍ കഴിയുന്ന മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
Content Highlights: Kuwait processing applications from Indians under amnesty scheme
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..