ജോജൻ ജോൺ പാരാലിംപിക്സ് വേദിയിൽ
മനാമ: ടോക്യോ പാരിലിമ്പിക്സില്‍ ഇന്ത്യയ്ക്കും ബഹ്റൈനും ഒരുപോലെ അഭിമാനമായി അങ്കമാലിക്കാരന് ജോജന്‍ ജോണ്‍. ടോക്യോയില്‍ നടന്ന പാരാലിംപിക്സില്‍ ഇന്ത്യക്കു സ്വര്‍ണം നേടിത്തന്ന ബാഡ്മിന്റണ്‍ മത്സരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഇന്ത്യക്കു മാത്രമല്ല, ജോജന്‍ പ്രതിനിധാനം ചെയ്ത ബഹ്റൈന്‍ എന്ന രാജ്യത്തിനും അഭിമാനമായിരിക്കുകയാണ്.
ബാഡ്മിന്റണ്‍ ഫൈനലില്‍ സര്‍വീസ് ജഡ്ജായിരുന്ന ജോജന്‍, സെമി ഫൈനല്‍ മത്സരത്തില്‍ അമ്പയറായും പ്രവര്‍ത്തിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തിലും ഇന്ത്യന്‍ ക്ലബ്ബിലും മറ്റും ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ നിറസാന്നിധ്യമായ ഇദ്ദേഹം ഇതിനു മുന്‍പും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ അംഗീകാരമുള്ള അമ്പയര്‍ കൂടിയായ ജോജന്‍ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിലും പ്രശസ്തനാണ്. നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ബഹ്റൈനെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.
പാരാലിമ്പിക്സില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ബാഡ്മിന്റണ്‍ മത്സരത്തില്‍തന്നെ അമ്പയറായി പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഈ ചെറുപ്പക്കാരന് മറച്ചുവെക്കുന്നില്ല. ഇന്ത്യ മെഡലുകള്‍ നേടിയ ചരിത്രമുഹൂര്‍ത്തതിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണ്. മലയാളിയാണെങ്കിലും ബഹ്റൈനെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. കാരണം, ഇരുപതിലേറെ വര്‍ഷങ്ങളായി ബഹ്റൈനില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ് ഇദ്ദേഹം.
പഠനകാലത്തും നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനാര്ഹനായിട്ടുള്ള ജോജന്‍, ചേര്‍ത്തല ഗവണ്മെന്റ് പോളിടെക്നിക് ബാഡ്മിന്റണ്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. അങ്കമാലി കരയാംപറമ്പില്‍ ആറുകാട്ടില്‍ തറവാട്ടിലെ ജോണ്‍ തമ്പിയുടെ മകനായ ഈ 44 കാരന്, കുടുംബസമേതം ബഹറിനില്‍ താമസിക്കുന്നു. മിനിയാണ് ഭാര്യ. മക്കള്‍: സച്ചിന്, സ്റ്റീവന്‍, സാന്ദ്ര.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..