Image|PTI
ദോഹ: ദോഹ: ഖത്തറില്‍ 918 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേര്‍ക്കു രോഗം ഭേദമായതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ കണക്കുകള്‍ പ്രകാരം 18,890 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,286 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 3,532 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,16,495 ആയി. 16,592 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. 12 പേരാണ് ഖത്തറില്‍ ഇതുവരെ മരിച്ചത്.
രോഗികളില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. രോഗീ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊറോണ പകര്‍ന്നത്.
കൊറോണയുടെ സാമൂഹിക വ്യാപനം ഉണ്ടായോ എന്നറിയുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡ്രൈവ് ത്രൂ ടെസ്റ്റ് നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, എച്ച്എംസി ആംബുലന്‍സ്, എച്ച്എംസി ലബോറട്ടറീസ്, ഖത്തര്‍ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് രണ്ട് ദിവസം സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയത്.
മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആസ്ഥാനമാക്കിയായിരുന്നു പരിശോധന. അല്‍ തുമാമ, അല്‍ വഅബ്, ലെബൈബ് എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ 2500ഓളം പേരെ പരിശോധനാ വിധേയമാക്കി. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊറോണ രോഗികളെ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടിയന്തരമല്ലാത്ത സേവനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ലംഘിച്ച അഞ്ച് സ്വകാര്യ ആശുപത്രികള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അടപ്പിച്ചു. മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രികളില്‍ അടിയന്തരമല്ലാത്ത സേവനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന തീരുമാനം ദീര്‍ഘിപ്പിച്ചതായി ഏപ്രില്‍ 29ന് ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗത്തില്‍ അറിയിച്ചിരുന്നു. ഡെന്റല്‍ ക്ലിനിക്കുകള്‍, ഡെര്‍മറ്റോളജി, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക്, ഡയറ്റ് ആന്റ് ന്യൂട്രീഷ്യന്‍ സെന്റര്‍, ഫിസിയോ തെറാപ്പി ക്ലിനിക്ക്, കോംപ്ലിമെന്ററി മെഡിസിന്‍, ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു നിര്‍ദേശം.
Content Highlights: 830 new COVID cases reported in Qatar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..