ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് കൊറോണ പരിശോധന കേന്ദ്രം പരിശോധിക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച കോവിഡ് ബാധിച്ച് എട്ട് പേര്‍ മരിച്ചു. 838 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 260 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കോവിഡ് പിടിപെടുന്ന ഇന്ത്യക്കാരുടെ എണ്ണം 6818 ആയി. 156 പേര്‍ മരിച്ചു.
21,302 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 370 പേര്‍ കൂടി രോഗ വിമുക്തരായി. ഇതോടെ മൊത്തം രോഗ വിമുക്തമായവരുടെ എണ്ണം 6,117 ആയി. ചികിത്സയിലുള്ള 177 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
മുബാറക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സായ പത്തനംതിട്ട സ്വദേശി മലയാലപ്പുഴ ഏരം പുതുക്കുളത്തു വീട്ടില്‍ അന്നമ്മ ചാക്കോ (59) ഞായറാഴ്ച മരിച്ചു.
കൊറോണ രോഗ ബാധിതരായ വിദേശികള്‍ക്ക് ഇനി മുതല്‍ ജാബിര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കില്ല. അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടവര്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളുവെന്ന് മുബാറക് അല്‍ കബീര്‍ ആരോഗ്യ മേഖല ഡയറക്ടര്‍ ഡോ. സൗദ് അല്‍ ദാരാ അറിയിച്ചു. നിലവില്‍ നിരവധി വിദേശികള്‍ ജാബിര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊറോണ ചികിത്സയിലായിരുന്ന പൗരത്വമില്ലാത്ത രോഗി ക്ഷുഭിതനായി രോഗം മനഃപൂര്‍വം പരത്തണമെന്ന ഉദ്ദേശത്തോടെ രണ്ട് നേഴ്‌സ് മാരുടെ മുഖത്തേക്ക് തുപ്പിയ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ രോഗം പരത്തുന്ന ഏത് ചെറിയ കുറ്റങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷയാണ് കുവൈത്തില്‍ പ്രാബല്യത്തിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..