സാജു മോഹൻ
നെന്മാറ: പഠനശേഷം ജോലിതേടി സുഹൃത്തിനോടൊപ്പം മറുനാട്ടിലെത്തിയ സാജു മോഹന്‍ ഇപ്പോള്‍ നാട്ടില്‍ തൊഴില്സംരംഭകനാണ്. മെക്കാനിക്കല്‍ ഡിപ്ളോമ നേടിയ നെന്മാറ തേവര്‍മണിയിലെ 'ജ്യോതിസ്സി'ല്‍ സാജു മോഹനാണ് ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ സംരംഭത്തിലൂടെ എഴുപതിലധികം പേരുടെ അത്താണിയായി മാറുന്നത്.
തിരുപ്പൂരിലെ കമ്പനിയില്‍ മാസം 600 രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയില്‍നിന്ന് 10 വര്‍ഷംകൊണ്ട് കമ്പനിയുടെ ചുമതലക്കാരനായി. 1997-ല്‍ ബംഗളൂരുവില്‍ സ്വന്തമായി സംരംഭം ആരംഭിച്ചു. മറുനാട്ടിലെ തൊഴില്‍ മതിയാക്കി 2013-ല്‍ നാട്ടിലെത്തിയ ഇദ്ദേഹം വീടിനോടുചേര്‍ന്ന് നിര്‍മിച്ച ഓലഷെഡ്ഡില്‍ 'നാനോ ഫാബ്രിക്' കമ്പനി ആരംഭിക്കുകയായിരുന്നു.
ഇലാസ്റ്റിക്, ഹാന്‍ഡില്‍ ബെല്‍റ്റ്, ടേപ്പുകള്‍, പെറ്റ് ലീഫ്, ഫര്‍ണിച്ചര്‍ ഇലാസ്റ്റിക്, ഇലാസ്റ്റിക് റിബ്ബണ്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് നിര്‍മിച്ചുതുടങ്ങിയത്. പിന്നീട് പേഴുംപാറയിലും ഒരു യൂണിറ്റ് തുടങ്ങി. പുരോഗതിയിലേക്ക് വളരുന്നതിനിടെ കോവിഡ് പ്രതിസന്ധിയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു.
വായ്പാതിരിച്ചടവുപോലും ബുദ്ധിമുട്ടിയ സ്ഥിതിയില്‍ യന്ത്രങ്ങളില്‍ ചെറിയ മാറ്റംവരുത്തി മാസ്ക് ലൂപ്പുകള്‍ നിര്‍മിച്ചുതുടങ്ങി. മാസ്ക് ലൂപ്പിന് ആവശ്യക്കാര്‍ കൂടിയതോടെ പ്രതിസന്ധിയെ അതിജീവിച്ച് 24 മണിക്കൂറും പ്രവര്‍ത്തിച്ചാണ് വിതരണത്തിനെത്തിച്ചത്.
'നാനോ ഫാബ്രിക്' ഉത്പന്നങ്ങള്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്പ്പെടെ കയറ്റുമതി തുടങ്ങിയതോടെ അയ്യപ്പന്‍പാറയില്‍ മൂന്നാമതൊരു യൂണിറ്റുകൂടി ആരംഭിച്ചു. സംസ്ഥാനത്തും ദക്ഷിണേന്ത്യയിലും വിപണി സജീവമായതോടെ അസംസ്കൃതവസ്തുക്കള്‍ നിര്‍മിക്കാനുള്ള ഒരു യൂണിറ്റുകൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
അന്‍പതിലധികം വനിതകള്‍ ഉള്‍പ്പെടെ എഴുപതിലധികം തൊഴിലാളികളുള്ള കമ്പനിയില്‍ എല്ലാ വര്‍ഷവും കുടുംബസമേതം വിനോദയാത്രകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് വലിയ കൂട്ടായ്മ സൃഷ്ടിക്കുകയാണ് സാജു മോഹന്‍.
ജ്യോതിയാണ് ഭാര്യ. മൂത്ത മകള്‍ രേഷ്മയും മരുമകന് ദീപുവും ബംഗളൂരുവിലെ യൂണിറ്റ് നടത്തിവരുന്നു. മറ്റൊരു മകള്‍ പൂജ എം.ബി.എ. പഠിച്ച് അച്ഛന്റെ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണ്.
Content Highlights: worker with a monthly salary of Rs 600 then: today the owner of a company with more than 70 workers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..