കട്ടപ്പന: ഇടുക്കി ഇരട്ടയാര്‍ നാലുമുക്ക് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രഥമാധ്യാപിക പ്രേഷി സെല്‍കുര്യന്‍ ഓണ്‍ലൈന്‍ ക്ലാസുകളെപ്പറ്റി അവബോധം നല്‍കുന്നതിനാണ് കുട്ടികളെയും രക്ഷിതാക്കളെയും ഫോണില്‍ ബന്ധപ്പെട്ടത്. പക്ഷേ മറുവശത്തുനിന്ന് അവരെ തേടിയെത്തിയത് ആഹാരത്തിനുപോലും കഷ്ടപ്പെടുന്നവരുടെ കണ്ണീര്‍ കഥകളായിരുന്നു.
ലോക്ഡൗണില്‍ നല്ല ഭക്ഷണമില്ലാതെ ഒറ്റപ്പെട്ടുപോയ തന്റെ വിദ്യാര്‍ഥികളുടെ ദുരിതം ടീച്ചറുടെ ഉള്ള് പൊള്ളിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല.
തന്റെ രണ്ടുമാസത്തെ ശമ്പളം അവര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചു. അതുപയോഗിച്ച് സ്‌കൂളിലെ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള 110 കുട്ടികള്‍ക്കും ഭക്ഷ്യധാന്യ കിറ്റുകള്‍ തയ്യാറാക്കി.
അരിയും, പയറും, പഞ്ചസാരയും, സോപ്പും, എണ്ണയും തേയിലപ്പൊടിയുമെല്ലാമടങ്ങുന്ന ഒരുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യകിറ്റ് ഒരുക്കിയതും ടീച്ചര്‍ ഒറ്റയ്ക്ക്. പിന്നെ പഞ്ചായത്തംഗങ്ങളുടെയും, സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ വീടുകളിലെത്തി കിറ്റ് കൈമാറിയപ്പോള്‍ കുട്ടികളുടെയും രക്ഷിതാക്കളും ആ സ്‌നേഹവും കരുതലും നേരിട്ടറിഞ്ഞു.
ഇടുക്കിയിലെ പിന്നാക്ക മേഖലകളില്‍ ഒന്നാണ് നാലുമുക്ക്. അന്നന്ന് ജോലിയെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ ഏറെയും. ലോക്ഡൗണ്‍ വന്നതോടെ ഭൂരിഭാഗം കുടുംബങ്ങളും പട്ടിണിയിലേക്കും, കഷ്ടപ്പാടിലേക്കും നീങ്ങി.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍പോലും സാഹചര്യമില്ലാത്തവരാണ് പലരും. ഇതിനിടയിലാണ് അപ്രതീക്ഷിതമായി പ്രേഷി ടീച്ചര്‍ ഇവരുടെ ഓരോരുത്തരുടെയും വീട്ടില്‍ കരുതലുമായെത്തിയത്. കുട്ടികളെ സഹായിക്കാന്‍ തീരുമാനമെടുത്തപ്പോള്‍, പണിക്കന്‍കുടി സ്‌കൂളിലെ അധ്യാപകനും കൗണ്‍സിലറുമായ ഭര്‍ത്താവ് ലെനിന്‍ പുളിക്കലും ഒപ്പംനിന്നു.
content highlights:teacher handovers foodgrain kit to school children


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..