രഘുനാഥൻ, സുമ
വണ്ടിപ്പെരിയാർ: പഴയ കാര്യങ്ങൾ അനുസ്മരിക്കാനാണ് പൂർവവിദ്യാർഥി സംഗമങ്ങൾ. എന്നാൽ, വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്‌കൂളിലെ 1983 എസ്.എസ്.എൽ.സി. ബാച്ചിന്റെ സംഗമം മറ്റൊന്നിനായിരുന്നു. കരൾരോഗബാധിതനായ സഹപാഠി രഘുനാഥന് കരൾ പകുത്തുനൽകാനാണ് കൂട്ടുകാർ ഒന്നിച്ചത്. ജീവിതത്തോടു പൊരുതുന്ന സുഹൃത്തിന് കരൾ പകുത്തുനൽകാൻ അഞ്ചുസുഹൃത്തുക്കൾ മുന്നോട്ടുവന്നു.
എന്നാൽ, വിവിധ കാരണങ്ങൾകൊണ്ട് ഇവരുടെ കരൾ രഘുനാഥന് ചേർന്നില്ല. ഒടുവിൽ, അതേ ബാച്ചിലെതന്നെ സഹപാഠി സുരേഷിന്റെ ഭാര്യ സുമ കരൾനൽകാൻ തയ്യാറായി. ഇത് ചേർന്നതോടെ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി. മണ്ണിനോടും, മഴയോടും, കാട്ടുമൃഗങ്ങളോടും മല്ലടിച്ച് വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്കൂളിൽ പഠിക്കാനെത്തിയവരായിരുന്നു ബാച്ചിലെ ഭൂരിഭാഗവും. പ്രതികൂലസാഹചര്യങ്ങളിലും പരസ്പരം കരുത്തുപകർന്നു ആ കൂട്ടുകാർ. അതിലൊരാളായിരുന്നു രഘുനാഥൻ. കാലത്തിനൊപ്പം അവരെല്ലാം വളർന്നു. അവരുടെ സൗഹൃദവും. രഘുനാഥൻ സെയിൽസ് ടാക്‌സ് ജോയിന്റ് കമ്മിഷണറായി. ജീവിതയാത്രയ്ക്കിടയിൽ പക്ഷേ, രഘുനാഥനോട് കരൾ പിണങ്ങി. ജീവിതത്തിനും മരണത്തിനുമിടയിൽ നിസ്സഹായനായി. ഇതറിഞ്ഞാണ് ഒരിക്കൽക്കൂടി അവർ ഒത്തുചേർന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ വീണ്ടും ജീവിതം രഘുനാഥനെ നോക്കി പുഞ്ചിരിക്കുന്നു. ആ പുഞ്ചിരി ഹൃദയംകൊണ്ട് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് 1983 എസ്.എസ്.എൽ.സി. ബാച്ചിലെ സുഹൃത്തുക്കൾ. ഈ കരൾമാറ്റത്തിന്റെ കാര്യം ലോക കരൾദിനത്തിലാണ് ഇവർ പുറത്ത് അറിയിച്ചത്.
Content Highlights: Reunion for liver donation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..