തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് ലഘുഭക്ഷണവും കുടിവെള്ളവും നൽകുന്ന പുതുവാക്കൽ വായനശാലാ പ്രവർത്തകർ
കുളനട: സേവനം, അതിൽ എന്നും കുളനട പുതുവാക്കൽ ഗ്രാമീണ വായനശാല പ്രവർത്തകർ മുന്നിലാണ്. ജാതി മത വ്യത്യാസങ്ങളില്ലാതെ ഇവർ എല്ലാ മേഖലകളിലുമുണ്ട്. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയ്ക്കും തീർഥാടകർക്കും ഈ വർഷവും സ്വീകരണം നൽകാൻ കഴിഞ്ഞതിന്റെ ചരിതാർഥ്യത്തിലാണ് വായനശാലാ പ്രവർത്തകർ. കഴിഞ്ഞ 26 വർഷമായി മുടക്കം കൂടാതെ നൽകുന്ന സ്വീകരണത്തിനും ഭക്ഷണ-പാനീയ വിതരണത്തിനും ഇക്കുറിയും മുടക്കംവന്നില്ല.
എളിയനിലയിൽ തുടങ്ങിയ ലഘു ഭക്ഷണ-പാനീയ വിതരണം ഇപ്പോൾ നൂറു കണക്കിനു തീർഥാടകർക്കു പ്രയോജനപ്പെടുന്ന നിലയിലേക്ക് എത്തിച്ചേർന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വായനശാല വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനംചെയ്ത ജീവകാരുണ്യനിധിയിൽനിന്ന് ഇതുവരെ പന്ത്രണ്ടു ലക്ഷത്തിലധികം രൂപ അശരണർക്കായി നൽകിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ കിറ്റ് വിതരണത്തെക്കുറിച്ച് ആലോചിക്കുന്നതിനും അഞ്ചുകൊല്ലം മുൻപു മുതൽ പത്തു കുടുംബങ്ങൾക്ക് ആയിരം രൂപ വിലയുള്ള ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നത് ഇപ്പോഴും മുടക്കംകൂടാതെ തുടരുന്നു.
ഏതെങ്കിലും സർക്കാർ ഏജൻസികളുടെ സഹായംകൊണ്ടോ, പിരിവെടുത്തോ അല്ല ഈ പ്രവർത്തനങ്ങളൊക്കെ നടത്തുന്നതെന്ന് കരുതുന്നുവെങ്കിൽ അതും തെറ്റാണ്. വായനശാലയുമായി ആത്മബന്ധം സ്ഥാപിച്ച പ്രവർത്തകരും അഭ്യുദയകാംക്ഷികളുമാണ് എല്ലാ ചെലവുകളും വഹിക്കുന്നത്. തുരുത്തിക്കാട് ബി.എ.എം. കോളേജ് സ്ഥാപകൻ റവ. ഡോ. ടി.സി.ജോർജിന്റെ സ്മരണയ്ക്കായി ഗ്രാമീണ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം കഴിഞ്ഞവർഷം ലഭിച്ചത് പുതുവാക്കൽ ഗ്രാമീണവായനശാലയ്ക്കാണ്.
Content Highlights: Puthuvalthukkal Vayanashala distributes food and water to Sabarimala devotees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..