കലാമണ്ഡലം ശ്രീകാന്ത് വർമ്മയുടെ ശിക്ഷണത്തിൽ പ്രൊഫ.സുരേന്ദ്രനാഥവർമ്മ തായമ്പക അഭ്യസിക്കുന്നു.
ചേര്‍ത്തല: സ്‌കൂള്‍ കലോത്സവത്തില്‍ കഥകളിപ്രതിഭയും മൂന്നുപതിറ്റാണ്ടിലേറെ കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫ.കെ.എന്‍. സുരേന്ദ്രനാഥവര്‍മ്മ, എഴുപത്തിയെട്ടാം വയസ്സില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിക്കുന്നു. ആദ്യ സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ സുരേന്ദ്രനാഥവര്‍മ്മയ്ക്കായിരുന്നു കഥകളിയില്‍ ഒന്നാംസ്ഥാനം.

പ്രശസ്ത ചലച്ചിത്ര- സീരിയല്‍ നടനും കഥകളി കലാകാരനുമായിരുന്ന പരേതനായ ചേര്‍ത്തല കാട്ടുങ്കല്‍ കോവിലകത്ത് ജഗന്നാഥവര്‍മ്മയുടെ സഹോദരനാണ്. പതിനൊന്നാം വയസ്സിലാണ് സുരേന്ദ്രനാഥവര്‍മ്മ, പള്ളിപ്പുറം ഗോപാലന്‍നായരുടെ ശിക്ഷണത്തില്‍ കഥകളി അഭ്യസിച്ചുതുടങ്ങിയത്. ആറുവര്‍ഷത്തിനുശേഷം കഥകളിയില്‍ അരങ്ങേറ്റംകുറിച്ച്, നൂറിലേറെ വേദികളില്‍ വേഷങ്ങളവതരിപ്പിച്ചു.
തുടര്‍ന്നു കോളേജ് വിദ്യാഭ്യാസം തുടങ്ങിയതോടെയാണ് ഈ രംഗത്തുനിന്ന് അല്പം പിന്നോട്ടുമാറിയത്. വിദ്യാഭ്യാസം കഴിഞ്ഞ്, ഉടന്‍തന്നെ കോളേജ് അധ്യാപകനായി ജോലിയും ലഭിച്ചു. എങ്കിലും കഥകളിയോടുള്ള ആഭിമുഖ്യത്തിനു കുറവുണ്ടായില്ല.
എഴുപത്തിയഞ്ചാം വയസ്സില്‍ ജഗന്നാഥവര്‍മ്മ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അരങ്ങേറ്റവേളയില്‍, സുരേന്ദ്രനാഥവര്‍മ്മയോട് തായമ്പക പഠിക്കാന്‍ ജഗന്നാഥവര്‍മ്മ നിര്‍ദേശിച്ചിരുന്നു. പലകാരണങ്ങളാല്‍ അതുനടന്നില്ല. പിന്നീട് രണ്ടുവര്‍ഷത്തിനുശേഷമാണ് സ്വപ്നസാക്ഷാത്കാരത്തിനായി ശ്രമംതുടങ്ങിയത്.
പ്രമുഖ കഥകളി- ചെണ്ട കലാകാന്‍ കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മയുടെ ശിക്ഷണത്തില്‍ രണ്ടരവര്‍ഷം മുന്‍പാണു തായമ്പക പഠിച്ചുതുടങ്ങിയത്. കോവിഡും മറ്റുമായതിനാല്‍ 47 ക്ലാസുകള്‍ മാത്രമാണ് നടത്തിയത്. കുടുംബക്ഷേത്രമായ വാരനാട് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നവംബര്‍ 13-ന് വൈകീട്ടാണ് അരങ്ങേറ്റം. റിട്ട.ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ രമണിഭായിയും മക്കളായ ജ്യോതിഷ് വര്‍മ്മയും ജ്യോത്സ്‌ന വര്‍മ്മയും സുരേന്ദ്രനാഥവര്‍മ്മയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നു.
content highlights: prof surendranatha varma thayampaka arangettam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..