വഴിയിൽക്കിടന്നു കിട്ടിയ പഴ്സ് ഇതരസംസ്ഥാന തൊഴിലാളി നിർമൽ റോയ്, ഉടമ കവിതാ ഭരതനെ വിളിച്ചുവരുത്തി കൈമാറുന്നു.
കുട്ടനാട്: വഴിയില്‍ വീണുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരികെനല്‍കി മറുനാടന്‍ തൊഴിലാളി. കായംകുളം കിഫ്ബി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കവിതാ ഭരതന്റെ പഴ്സാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്.
എ.സി.റോഡ് നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന പശ്ചിമബംഗാളിലെ ദക്ഷിണ്‍ ദിനാജ്പുര്‍ സ്വദേശി നിര്‍മല്‍ റോയ്ക്കാണ് പഴ്സ് ലഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളിയാണ് ഇദ്ദേഹം.
എ.സി.റോഡില്‍ മാമ്പുഴക്കരി ബ്ലോക്ക് കവലയ്ക്കു സമീപംനിന്നാണ് പഴ്സ് ലഭിച്ചത്. ഉടന്‍ സൊസൈറ്റി അധികൃതരെ നിര്‍മല്‍ വിവരം അറിയിക്കുകയും പഴ്സ് പോലീസില്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ നിര്‍മല്‍തന്നെ പഴ്സ് തുറന്നുനോക്കി. ഇതില്‍നിന്നു ലഭിച്ച കവിതാ ഭരതന്റെ ഫോണ്‍ നമ്പരില്‍ ഇദ്ദേഹംതന്നെ വിളിച്ച് പഴ്സ് ലഭിച്ച വിവരം അറിയിച്ചു.
2018 മുതല്‍ ഊരാളുങ്കല്‍ സൈസൈറ്റിയുടെ കീഴില്‍ ജോലിചെയ്യുന്നയാളാണ് നിര്‍മല്‍. അതിനു മുന്‍പും കേരളത്തില്‍ ജോലിചെയ്തതുകൊണ്ട് മലയാളം അത്യാവശ്യം സംസാരിക്കാനും മനസ്സിലാക്കാനും നിര്‍മലിനു സാധിക്കും. വിലപ്പെട്ട രേഖകള്‍ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ട വിഷമത്തിലിരുന്ന കവിത ഉടന്‍തന്നെ സ്ഥലത്തെത്തി പഴ്സ് ഏറ്റുവാങ്ങി.
പുളിങ്കുന്ന് പാലംനിര്‍മാണത്തിനായി വസ്തു ഏറ്റെടുക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥയാണിവര്‍. യാത്രയ്ക്കിടെയാകാം പഴ്സ് നഷ്ടപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു.
Content Highlights: migrant labour returns lost purse to original owner
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..