തൃപ്പലമുണ്ട നടരാജവാര്യർ, മൃത്യുഞ്ജയം കല്യാണമണ്ഡപം
കോങ്ങാട് (പാലക്കാട്): ഓര്‍മകള്‍ മൃത്യുവിനെ ജയിക്കുന്നതാണ്. അപ്പോള്‍പ്പിന്നെ ജീവന്‍ നല്‍കുകയും ജീവിതം നിര്‍ണയിക്കുകയുംചെയ്ത അമ്മയുടെ ഓര്‍മകള്‍ക്ക് 'മൃത്യുഞ്ജയ'മെന്നല്ലാതെ എന്ത് പേരിടും... മദ്ദളകലാകാരന്‍ തൃപ്പലമുണ്ട നടരാജവാര്യര്‍ തന്റെ ജീവിതസമ്പാദ്യമുപയോഗിച്ച് തൃപ്പലമുണ്ട മഹാദേവക്ഷേത്രത്തിന് നിര്‍മിച്ചുനല്‍കിയ കല്യാണമണ്ഡപമാണ് 'മൃത്യുഞ്ജയം'. തിങ്കളാഴ്ച കല്യാണമണ്ഡപം തുറന്നുനല്‍കും.
45 ലക്ഷം രൂപ ചെലവഴിച്ചാണ് 3,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മണ്ഡപം നിര്‍മിച്ചത്. അമ്മ കമ്മണി വാരസ്യാരെന്ന വടക്കേപ്പാട്ട് കുഞ്ഞിലക്ഷ്മി വാരസ്യാരുടെ നിശ്ചയദാര്‍ഢ്യവും പിന്തുണയുമാണ് നടരാജവാര്യരെന്ന കലാകാരനെ വളര്‍ത്തിയത്. മഹാദേവക്ഷേത്രത്തിലെ കഴകത്തില്‍നിന്നുലഭിച്ച ചെറിയ വരുമാനംകൊണ്ടാണ് ആ അമ്മ മകനിലെ കലാകാരനെ പോഷിപ്പിച്ചത്. മനസ്സില്‍ കൊണ്ടുനടക്കുന്ന അമ്മയോര്‍മകളല്ലാതെ ഒരുചിത്രംപോലും എങ്ങുമില്ല. 1977-ല്‍ അമ്പത്താറാമത്തെ വയസ്സിലാണ് കുഞ്ഞിലക്ഷ്മിവാരസ്യാര്‍ മരിക്കുന്നത്. അന്ന് നടരാജവാരിയര്‍ക്ക് 21 വയസ്സ്. മദ്ദള കലാകാരനായി മകന്‍ അരങ്ങുവാഴുന്നത് കാണാനൊന്നും അമ്മയ്ക്ക് യോഗമുണ്ടായില്ല.
കേരള കലാമണ്ഡലത്തില്‍ കലാമണ്ഡലം അപ്പുകുട്ടി പൊതുവാള്‍, കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ എന്നിവര്‍ക്കുകീഴിലാണ് നടരാജവാര്യര്‍ മദ്ദളം അഭ്യസിച്ചത്. 1981-ല്‍ പഠനം പൂര്‍ത്തിയായ ഉടന്‍ കലാമണ്ഡലത്തില്‍ത്തന്നെ താത്കാലിക മദ്ദളം അധ്യാപകനായി. തുടര്‍ന്ന്, പേരൂര്‍ സദനം കഥകളി അക്കാദമി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം എന്നിവിടങ്ങളിലും അധ്യാപകനായി. 1990 ഒക്ടോബറില്‍ വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മദ്ദളം അധ്യാപകനായി. 2012-ല്‍ വിരമിച്ചു.
ഇന്നും ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായ നടരാജവാര്യര്‍ക്ക് കേരള കലാമണ്ഡലം അവാര്‍ഡ്, തിരുവമ്പാടി സുവര്‍ണമുദ്ര തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജയഭാരതിയാണ് ഭാര്യ. ജയരാജ്, വിജയരാജ് എന്നിവര്‍ മക്കളാണ്. കാര്‍ത്തിക മരുമകളുമാണ്. മകന്‍ ജയരാജ് മൂന്നുതവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മദ്ദളത്തിന് ഒന്നാംസ്ഥാനം നേടിയിരുന്നു. 13-ന് തിങ്കളാഴ്ച വൈകീട്ട് 5-ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി മണ്ഡപം ഉദ്ഘാടനംചെയ്യും.
Content Highlights: maddalam artist thrippalamunda nataraja warrier builts and hanovers wedding auditorium to temple in
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..