ബിജു
തിരുവനന്തപുരം: ഹൃദയദാനത്തിനായി ശവസംസ്കാരച്ചടങ്ങ് മാറ്റി മാതൃകയായി മരണമടഞ്ഞ ബിജുവിന്റെ കുടുംബം. പെരുകാവ് കോണക്കോട് ലെയ്‌ൻ ശ്രീനന്ദനത്തിൽ ബിജു (44)വിന്റെ ബന്ധുക്കളാണ് മസ്തിഷ്ക മരണാനന്തര അവയവദാതാക്കളുടെ കൂട്ടത്തിൽ വേറിട്ട മാതൃകയായത്. മാധ്യമസ്ഥാപനത്തിലെ ജീവനക്കാരനായ ബിജു ഹൃദയാഘാതംമൂലമുള്ള മസ്തിഷ്കാഘാതത്തെത്തുടർന്ന് ഇടപ്പഴിഞ്ഞി എസ്.കെ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിനു തയ്യാറായി.
ബിജുവിന്റെ സഹോദരീ ഭർത്താവായ പ്രദീപാണ് അവയവദാനത്തെക്കുറിച്ച് ബിജുവിന്റെ അച്ഛൻ നാരായണൻ നായരോടും അമ്മ ഭാനുമതിയമ്മയോടും സൂചിപ്പിച്ചത്. എസ്.കെ. ആശുപത്രിയിലെ ഇന്റെൻസിവിസ്റ്റ് ഡോ. രവി, ഡോ. നോബിൾ ഗ്രേഷ്യസ് (മൃതസഞ്ജീവനി) എന്നിവർ തുടർനടപടികൾ വേഗത്തിലാക്കി. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. എന്നാൽ, സംസ്ഥാനത്ത് ഹൃദയം സ്വീകരിക്കുന്നതിന് രോഗികളാരും മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ അയൽ സംസ്ഥാനങ്ങളിലേക്ക് ആവശ്യക്കാരുടെ അന്വേഷണം നീണ്ടു. അങ്ങനെയാണ് ചെന്നൈയിലെ എം.ജി.എം. ആശുപത്രിയിലെ ഒരു രോഗിയെ കണ്ടെത്തി.
ബിജുവിന്റെ ശസ്ത്രക്രിയയും മറ്റു നടപടികൾക്കും ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ശവസംസ്കാരച്ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ തീരുമാനിച്ചിരുന്നു. എന്നാൽ, ചെന്നൈയിൽ നിന്നും ഡോക്ടർമാർ എത്തി ഹൃദയം എടുക്കുന്നത് വൈകുമെന്ന അറിയിപ്പു ലഭിച്ചപ്പോൾ അവർ ശവസംസ്കാരച്ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. മൃതസഞ്ജീവനിയുടെ ചരിത്രത്തിൽത്തന്നെ പുതിയ ഒരു മാതൃക സൃഷ്ടിച്ച കുടുംബാംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജും മൃതസഞ്ജീവനി അധികൃതരും പ്രശംസിച്ചു.
ഹൃദയം ചെന്നൈ എം.ജി.എം. ആശുപത്രിയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള ആറുപേർക്കായാണ് ദാനംചെയ്തത്.
തിങ്കളാഴ്ച പകൽ മൂന്നരയോടെ ഹൃദയം വിമാനമാർഗം ചെന്നൈയിലേക്കു കൊണ്ടുപോയി. തുടർന്ന് രാത്രി ഏഴരയോടെ ബിജുവിന്റെ ശവസംസ്കാരവും നടന്നു. ഇതോടെ മൃതസഞ്ജീവനി വഴി 65-ാമത്തെ ഹൃദയ ദാനവും 264-ാമത്തെ കരൾ ദാനവും 572-ാമത്തെ വൃക്കദാനവുമാണ് പൂർത്തീകരിച്ചത്. മീരയാണ് ബിജുവിന്‍റെ ഭാര്യ. മകൾ: ശ്രീനന്ദന.
Content Highlights: Kin of deceased man in Thiruvananthapuram donates his organs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..