
ചുണ്ടിൽ തുളച്ചുകയറിയ ലോഹക്കഷ്ണം നീക്കം ചെയ്ത് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയ തത്ത(ഇടത്), ചുണ്ടിനുള്ളിൽ തുളച്ചുകയറിയ ലോഹക്കഷ്ണം അഗ്നിരക്ഷാ സേന പുറത്തെടുക്കുന്നു(വലത്).
കാരശ്ശേരി(കോഴിക്കോട്): അഗ്നിരക്ഷാസേന വ്യാഴാഴ്ച നടത്തിയത് ഒരു അപൂര്‍വ രക്ഷാപ്രവര്‍ത്തനം. സാധാരണ മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ കാര്യത്തിലാണ് സേന രക്ഷകരായി എത്താറുള്ളത്. എന്നാല്‍ വ്യാഴാഴ്ച രക്ഷിച്ചത് ഒരു വളര്ത്തുതത്തയെയാണ്.
ചുണ്ടില്‍ ലോഹക്കഷ്ണം കുടുങ്ങി ഭക്ഷണംപോലും കഴിക്കാനാകാതെ മൂന്നു ദിവസത്തോളമായി ദയനീയാവസ്ഥയിലായിരുന്നു ഓമശ്ശേരി മണ്ണങ്ങല്‍ മൂനീറുദ്ദീന്റെ വീട്ടിലെ തത്ത. കൂട്ടിനകത്തെ ഊഞ്ഞാലിന്റെ മണിയുടെ കൊളുത്ത് ചുണ്ടില്‍ തുളച്ചുകയറുകയായിരുന്നു. കൊളുത്ത് ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍ അടുത്തുള്ള വര്‍ക്ഷോപ്പിലും കാണിച്ചു. ലോഹക്കഷ്ണം മുറിച്ചെടുക്കാന്‍ അവിടെയും സാധിച്ചില്ല. തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ നിലയത്തിലേക്ക് തത്തയെ കൊണ്ടുവന്ന് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
സ്റ്റേഷന് ഓഫീസര്‍ കെ.പി. ജയപ്രകാശ്, അസി. സ്റ്റേഷന് ഓഫീസര്‍ വിജയന് നടുത്തൊടികയില്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ ഷുക്കൂര്‍, ഫഹദ് മുഹമ്മദ്, മിഥുന് എന്നിവര്‍ ചേര്‍ന്ന് ലോഹക്കഷ്ണം എടുത്തു മാറ്റി. തത്തയുടെ ചുണ്ടിനിടയില്‍ തുളച്ചുകയറിയ ലോഹക്കഷ്ണം ചെറിയ കട്ടര്‍ കൊണ്ട് സൂക്ഷ്മതയോടെ മുറിച്ച് ഊരിയെടുക്കുകയായിരുന്നു. ഒരു വളര്‍ത്തുപക്ഷിയെ രക്ഷിക്കാന്‍ അവസരമായത് ആദ്യ അനുഭവമാണെന്ന് സ്റ്റേഷന് ഓഫീസര്‍ പറഞ്ഞു.
ഗ്രീന്‍ ചീക്ഡ് കൊന്യുര്‍ വിഭാഗത്തില്‍പ്പെട്ട തത്തയ്ക്ക് പതിനയ്യായിരം രൂപയോളം വിലയുണ്ട്. പക്ഷിസ്നേഹിയായ മുനീറുദ്ദീന്‍ ഒരു മാസം മുമ്പാണ് ഈ തത്തയെ വാങ്ങിയത്. ആറുമാസം പ്രായമായ തത്തയാണ്.
content highlights: fire and rescue force removes metal piece from parrot's beak
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..