ചേർപ്പ് പെരുവനംചിറ റോഡിൽ കണ്ടെത്തിയ നാടൻ നായ്ക്കുഞ്ഞുങ്ങളെ ദത്തെടുക്കാനെത്തിയ സ്ത്രീകൾ, 12 കുഞ്ഞുങ്ങളെയും സ്വന്തം വീട്ടിൽ പരിപാലിച്ച് ആവശ്യക്കാർക്ക് നൽകിയ വിജയൻ ചെറോടത്തിനൊപ്പം
ചേർപ്പ്: ഏറ്റെടുക്കാൻ ആളുകളും പരിശീലനം നൽകാൻ വിദഗ്ധരും വന്നതോടെ നാടൻനായകളുടെ നല്ലകാലം വരുകയാണ്. തൃശ്ശൂരിലെ ചേർപ്പ് പഞ്ചായത്തിൽമാത്രം ഒരാഴ്ചയ്ക്കുള്ളിൽ 23 നാടൻനായ്ക്കളാണ് ദത്തെടുക്കപ്പെട്ടത്. പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ മൃഗസ്നേഹികൾ നായ്ക്കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹികമാധ്യമങ്ങൾ മുഖേന അറിയിക്കുന്നതിനാൽ ആളുകൾക്ക് എളുപ്പം കൊണ്ടുപോകാൻ കഴിയുന്നു. കാലാവസ്ഥയ്ക്ക് അനുയോജ്യം, പ്രതിരോധശേഷി കൂടുതൽ, പരിപാലനച്ചെലവ് കുറവ് എന്നിവയാണ് നാടനെ പ്രിയങ്കരമാക്കുന്നത്. വിദേശനായ്ക്കൾക്ക് കോവിഡ്കാലത്ത് രണ്ടിരട്ടിയിലധികം വില കൂടിയതും മറ്റൊരു കാരണം.
ചേർപ്പ്, വല്ലച്ചിറ പഞ്ചായത്തുകളിൽ ഈയടുത്ത് ദത്തെടുക്കപ്പെട്ട 31 നാടൻ നായ്ക്കുഞ്ഞുങ്ങൾ, വ്യക്തികൾ അവരുടെ വീടുകളിൽ കൊണ്ടുപോയി പരിപാലിച്ചശേഷം നൽകിയവയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷം നടത്തിയ ‘മൻ കി ബാത്ത്’ പ്രസംഗത്തിൽ വീടുകളിൽ വളർത്താൻ നാടൻനായ്ക്കളെ തിരഞ്ഞെടുക്കാൻ നിർദേശിച്ചിരുന്നു. പ്രസംഗത്തിൽ മുധോൾ ഹൗണ്ട്, ഹിമാചൽ ഹൗണ്ട്, രാജ്പാളയം, കന്നി, ചിപ്പിപ്പാറൈ, കോമ്പായി എന്നീ തദ്ദേശീയ ഇനങ്ങളും അദ്ദേഹം പരാമർശിച്ചിരുന്നു.
ഇനങ്ങൾ തിരിച്ചറിയാനുള്ള വേദിയുണ്ടായാൽ നാടന്‍ കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്ന് നായപരിശീലകൻ പ്രതീക് പ്രേംകുമാർ പറഞ്ഞു. ചിപ്പിപ്പാറൈ, രാജ്പാളയം, കോമ്പായി ഇനങ്ങൾക്കും നാടനിലെ സങ്കരയിനങ്ങൾക്കും പരിശീലനം നൽകിയിട്ടുണ്ട്. നല്ല പ്രകടനം ഇവ കാഴ്ചവെച്ചിട്ടുണ്ടെന്ന് പ്രതീക് പറഞ്ഞു.
തെരുവുനായ്ക്കൾക്ക് അഭയം നൽകുന്ന സുഹൃത്തുക്കൾ
സ്വന്തമായി സ്റ്റാർട്ടപ്പ് ബിസിനസ് നടത്തുന്ന ഒറ്റപ്പാലം സ്വദേശിയായ ഷമീംഷാബു, സായ്കൃഷ്ണ എന്നിവർ ആനന്ദപുരം മുരിയാട് പഞ്ചായത്തിൽ ഒരു വാടകവീടെടുത്ത് തെരുവുനായ്ക്കളടക്കമുള്ള, പരിക്കേറ്റതും അനാഥരുമായ മൃഗങ്ങളെ പരിപാലിക്കുന്നു. 21 അന്തേവാസികളിൽ കുഞ്ഞുങ്ങളടക്കം 17 എണ്ണം നാടൻനായ്ക്കളാണ്. പരിക്കേറ്റവയെ ഡോക്ടറെ കാണിച്ച് ശുശ്രൂഷിച്ച് ആരോഗ്യം വീണ്ടെടുത്തശേഷം ആവശ്യക്കാർക്ക് നൽകുന്നു.
കുറുക്കന്മാരെ തുരത്തിയത് നാടൻനായ്ക്കൾ
നാടൻനായ്ക്കളുള്ള വീടുകളിൽ കുറുക്കന്മാരുടെ ശല്യമില്ലെന്ന് കണ്ടെത്തിയതോടെ നിരവധിയാളുകൾ നാടൻനായ്ക്കളെ വളർത്താൻ മുന്നോട്ടുവന്നു. ‘നാടൻ നായ്വളർത്തൽ കൂട്ടായ്മ’ എന്ന പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. കുഞ്ഞുങ്ങളെ കണ്ടെത്താനും അവയെ പരിപാലിച്ച് ആവശ്യക്കാർക്ക് നൽകാനും അംഗങ്ങൾ തയ്യാറായി.
-എബി ഐപ്പ്, കർഷകനേതാവ്, പാമ്പാടി, കോട്ടയം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..