ഈരാറ്റുപേട്ട മാങ്കുഴക്കൽ അലി സാഹിബിന്റെ നവീകരിച്ച കിണർ
ഈരാറ്റുപേട്ട: ഒരുനാടിന്റെ ദാഹം തീർക്കുന്ന അലി സാഹിബിന്റെ കിണർ നാട്ടുകാരുടെ നേതൃത്വത്തിൽ സംരക്ഷണഭിത്തി നിർമിച്ച് നവീകരിച്ചു. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്റെ കിണറാണ് സംരക്ഷണഭിത്തി അപകാടവസ്ഥയിലായപ്പോൾ നാട്ടുകാർതന്നെ നവീകരിച്ചത്.
വാർഡ് കൗൺസിലർ ഫാസീല അബ്സാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകണത്തോടെ 80,000 രൂപ മുടക്കി കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തി നിർമിച്ചു, മോട്ടോർ പമ്പ് വെയ്ക്കാൻ പ്രത്യേകം ഇരിപ്പിടവുമുണ്ടാക്കി. 90 മോട്ടോറുകളാണ് ഈ കിണറ്റിൽ ഇപ്പോഴുള്ളത്. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപരം കുടുംബങ്ങളിൽ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. ഈ കിണർ ഇപ്പോൾ നാട്ടുകാരുടെ ദാഹം തീർക്കുന്ന അക്ഷയപാത്രമാണ്.
മഴക്കാലത്തും അൻപതോളം മോട്ടോറുകൾ ഇവിടെകാണും. അലി സാഹിബിന്റെ ഈ കിണർ ഇല്ലായിരുന്നെങ്കിൽ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പാണ് അലി സാഹിബ് കിണർ കുത്തിയത്. അദ്ദേഹം തന്റെ സ്വത്ത് മക്കൾക്കായി വീതം വച്ച് നൽകിയപ്പോൾ കിണറിരിക്കുന്ന ഭാഗം നാട്ടുകാർക്കായി മാറ്റിവച്ചു. നാളുകൾ പിന്നിട്ട് കുടിവെള്ളം കിട്ടാക്കനിയായപ്പോൾ സമീപവാസികൾ തങ്ങളുടെ വീട്ടിലേക്കുള്ള മോേട്ടാറുകൾ ഇവിടേക്ക് മാറ്റി. രാവും പകലുമില്ലാതെ ആവശ്യക്കാർ മോേട്ടാർ ഉപയോഗിച്ച് വെള്ളം തങ്ങളുടെ വീട്ടിലെത്തിക്കുന്നു. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാർ പറയുന്നു. അരമണിക്കൂർ മാത്രം കാത്തിരുന്നാൽ ഒരുടാങ്കിലേക്കുള്ള വെള്ളം കിണറ്റിലെത്തിയിരിക്കും.
Content Highlights: 90 motors in one well water supply in all villagers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..