വിനീതയുടെ ചികിത്സാസഹായ ഫണ്ട് നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയൽ കൈമാറുന്നു
സുൽത്താൻബത്തേരി: ഇരുവൃക്കകളും തകരാറിലായ യുവതിയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചപ്പോൾ, സമാഹരിക്കാനായത് 17.5 ലക്ഷം രൂപ. നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ മലവയൽ ചെറുവരമ്പത്ത് വിനീതയുടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും തുടർച്ചികിത്സയ്ക്കുമായാണ് നാട്ടുകാർ ചേർന്ന് പണം സമാഹരിച്ചത്.
വൃക്കകൾ തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ ആറുമാസത്തിലേറെയായി വിനീത ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. വൃക്കമാറ്റിവെക്കലല്ലാതെ ജീവൻ രക്ഷിക്കാൻ ഇവർക്കുമുന്നിൽ മറ്റുമാർഗങ്ങളില്ല. എന്നാൽ നിർധന കുടുംബത്തിൽപ്പെട്ട ഇവർക്ക് ചികിത്സയ്ക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ നിവൃത്തിയില്ലായിരുന്നു. ഭർത്താവ് പ്രശാന്ത് കൂലിപ്പണിക്കുപോയി ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് വിനീതയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം പുലർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്.
പ്രദേശത്തെ പൊതുപ്രവർത്തകരും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വീടുകൾതോറും കയറിയിറങ്ങിയും വ്യാപാര സ്ഥാപനങ്ങൾ, ജില്ലയിലെ വിവിധ ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുമാണ് ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയൽ ചെയർപേഴ്‌സണായും അർജുനൻ പിള്ള കൺവീനറായും വി.ജെ. വിൻസെന്റ് ട്രഷററായുമുള്ള ചികിത്സാസഹായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ചികിത്സാ സഹായത്തിനായി സമാഹരിച്ച തുക നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയൽ കൈമാറി. വാർഡംഗം ദീപാ ബാബു അധ്യക്ഷത വഹിച്ചു. ജോർജ് മടയിക്കൽ, പി.എം. ബാബുരാജ്, റിജോഷ് ബേബി, പി.ടി. ജിതിൻ, ഹരിദാസൻ വലിയമൂല, ഫൈസൽ മലവയൽ, പി.എം. മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.
content highlights: 17.5 lakh collected for Vineetha's medical help
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..