ശ്രീജയ്ക്കും കുടുംബത്തിനും ഒടയംചാൽ ആലടുക്കത്ത് നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീട്
രാജപുരം: രണ്ടരപതിറ്റാണ്ടുകാലം കുട്ടികളുടെ മനസ്സറിഞ്ഞ് വിദ്യ അഭ്യസിപ്പിച്ച ഗുരുനാഥന്റെ കലാലയജീവിതത്തില്‍നിന്നുള്ള പടിയിറക്കവേളയില്‍ എന്നെന്നും ഓര്‍മിക്കാന്‍ ഗുരുദക്ഷിണയൊരുക്കി ശിഷ്യര്‍. നാടിന്റെ പ്രാര്‍ഥനയും സഹായവും തുണയാക്കി ബുധനാഴ്ച രാവിലെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ചുള്ളിക്കരയിലെ ശ്രീജയ്ക്ക് മനോഹരമായ വീടൊരുക്കിയാണ് ശിഷ്യഗണങ്ങള്‍ രാജപുരം സെയ്ന്റ് പയസ് കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം തലവന്‍ ഡോ. ആര്‍.സതീഷ്‌കുമാറിന് യാത്രയയപ്പ് നല്‍കുന്നത്.
2000-03 വര്‍ഷത്തെ ഇക്കണോമിക്‌സ് ബാച്ചിലെ വിദ്യാര്‍ഥിനിയായിരുന്നു ശ്രീജ. സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ശ്രീജ വൃക്കരോഗംബാധിച്ച് ദുരിതമനുഭവിക്കുന്ന വിവരമറിഞ്ഞ കൂട്ടുകാരടക്കമുള്ള പൂര്‍വവിദ്യാര്‍ഥികളും നിലവിലെ ബാച്ചിലെ കുട്ടികളും ശ്രീജയ്ക്ക് വീടൊരുക്കിനല്‍കാന്‍ കൈകോര്‍ക്കുകയായിരുന്നു.
പ്രിയപ്പെട്ട അധ്യാപകന്‍ വിരമിക്കുമ്പോള്‍ നല്‍കാന്‍കഴിയുന്ന ഏറ്റവുംവലിയ ഗുരുദക്ഷിണയായിരിക്കുമിതെന്ന തിരിച്ചറിവാണ് കഴിഞ്ഞ 23 വര്‍ഷക്കാലത്തിനിടയ്ക്ക് കോളേജില്‍നിന്ന് ധനതത്ത്വശാസ്ത്ര ബിരുദപഠനം പൂര്‍ത്തിയാക്കിയവരും നിലവിലെ വിദ്യാര്‍ഥികളും ശ്രീജയ്ക്ക് വീടൊരുക്കി നല്‍കാന്‍ മുന്നിട്ടിറങ്ങിയത്.
വാടകവീട്ടില്‍ കഴിയുന്ന രോഗിണിയായ ശ്രീജയുടെയും കുടുംബത്തിന്റെയും വിവരമറിഞ്ഞ് ഒടയംചാല്‍ ആലടുക്കത്തെ അപ്പകകുഞ്ഞിയെന്നയാള്‍ ഇവര്‍ക്ക് വീടുവെയ്ക്കാന്‍ ആറര സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ഇവിടെയാണ് വെറും മൂന്നുമാസംകൊണ്ട് ഒന്‍പതുലക്ഷം രൂപ ചെലവില്‍ 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടൊരുങ്ങിക്കഴിഞ്ഞിരിക്കുന്നത്.
കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായ ഡോ. സതീഷ്‌കുമാറിനുള്ള യാത്രയയപ്പ് ശനിയാഴ്ച നടക്കും. ഈ വേദിയില്‍ ശ്രീജയുടെ മകന് വീടിന്റെ താക്കോല്‍ കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ സമ്മാനിക്കും.
കള്ളാര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പെണ്ണമ്മാ ജെയിംസ് ചെയര്‍പേഴ്‌സണും കെ.പി.നൗഷാദ് കണ്‍വീനറുമായി നാട്ടുകാര്‍ രൂപവത്കരിച്ച ചികിത്സാ സഹായ സമിതിയാണ് ശ്രീജയുടെ ചികിത്സാച്ചെലവുകള്‍ നോക്കുന്നത്. ഭര്‍ത്താവ് അനീഷാണ് വൃക്ക നല്‍കിയത്.
Content Highlights: student built house for alumni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..