വിഴിഞ്ഞം മതിപ്പുറത്ത് നിർമാണം പൂർത്തിയാക്കിയ 320 വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിയിൽ നിന്ന് താക്കോൽ വാങ്ങിയ സുലൈഖാ ബീവി ഭവനസമുച്ചയത്തിന് മുന്നിൽ
വിഴിഞ്ഞം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽനിന്നും തനിക്ക് അവകാശപ്പെട്ട ഫ്ളാറ്റിന്റെ താക്കോൽ വാങ്ങിയപ്പോൾ വയോധിക സുലൈഖാ ബീവിക്ക് അടക്കാനാവാത്ത സന്തോഷം. തകരം മേഞ്ഞിരുന്ന ഷെഡ്ഡിലെ ഒറ്റമുറിക്കെട്ടിടത്തിൽ ഏഴുവർഷം അനുഭവിച്ച ബുദ്ധിമുട്ട് മാറിയതിന്റെ സന്തോഷമാണ് അവരുടെ മുഖത്ത് നിറഞ്ഞത്. ഇനി എന്റെ കുടുംബത്തിന് കാറ്റിനെയും മഴയെയും പേടിക്കേണ്ടതില്ല. മതിപ്പുറത്ത് ഫ്ളാറ്റ് നിർമിക്കുന്നതിന് സ്ഥലം വിട്ടുകൊടുത്ത സുലൈഖാ ബീവിയുടെ കുടുംബം വിഴിഞ്ഞം ഹാർബർ റോഡിലുള്ള മരുന്നുതോട്ടം വളപ്പിൽ താത്‌കാലികമായി നിർമിച്ച ഒറ്റമുറി ഷെഡ്ഡിലായിരുന്നു കഴിഞ്ഞിരുന്നത്. ഇടുങ്ങിയ മുറിയെ കിടപ്പുമുറിയും അടുക്കളയുമാക്കിയായിരുന്നു കഴിഞ്ഞിരുന്നത്.
ഫ്ളാറ്റ് സമുച്ചയത്തിലെ ബ്ലോക്ക് എട്ടിലുള്ള ടി.ബി. ഒൻപതിലാണ് സുലൈഖാ ബീവിയുടെ പുതിയ വീട്. അവശ്യസൗകര്യങ്ങളെല്ലാമുള്ള ഈ പുതിയ ഫ്ളാറ്റിൽ ശിഷ്ടകാലം കഴിച്ചുകൂട്ടാനാകുമെന്ന് അവർ പറഞ്ഞു. ഭർത്താവ് അബ്ദുൾ ഖാദർ മരിച്ചുപോയി. ഏക മകൻ പീരുമുഹമ്മദിനും കുടുംബത്തിനും ഇനി വീടില്ലെന്ന സങ്കടവും മാറി. ഹാർബർ റോഡിലെ മരുന്നുതോട്ടം വളപ്പിലുള്ള ഷെഡ്ഡിലുള്ള സാധനസാമഗ്രികളൊക്കെ മാറ്റി ഇവിടെയെത്തിക്കണം. ബുധനാഴ്ച രാവിലെമുതൽ പുതിയ ഫ്ളാറ്റിൽ താമസം തുടങ്ങുമെന്നും സുലൈഖാ ബീവി പറഞ്ഞു.
കഴിഞ്ഞ ഏഴുവർഷമായി വാടക കൊടുത്ത് കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി കുടുംബമായ നസീമയ്ക്കും പുതിയ ഫ്ളാറ്റിൽ വീട് ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ്. ഭർത്താവ് മുഹമ്മദ് ജിബിലിയുടെ പേരിലാണ് വീട് കിട്ടിയത്. പ്രതിമാസം 6000 രൂപ വാടക കൊടുത്തായിരുന്നു വിഴിഞ്ഞത്തിനടുത്ത് താമസിച്ചിരുന്നത്. അടുത്ത മാസം മുതൽ ഇനി വാടക കൊടുക്കേണ്ടി വരില്ലെന്നത് വലിയ ആശ്വാസമെന്ന് നസീമ പറഞ്ഞു. കോവിഡ് കാലത്ത് മീൻപിടിക്കാൻ ഭർത്താവിനും പോകാൻ കഴിയാത്തത്തിനാൽ വാടക കൊടുക്കാനും നന്നേ ബുദ്ധിമുട്ടിയിരുന്നു. അതേസമയം ഫ്ളാറ്റ് നിർമാണത്തിന് സ്ഥലം വിട്ടുകൊടുക്കുന്നവർ, അവർ വാടകയ്ക്ക് താമസിക്കുന്ന ഉടമസ്ഥനിൽനിന്ന് വാടകച്ചീട്ട് നൽകിയാൽ, ആ തുക നഗരസഭ നൽകുമെന്നായിരുന്നു അറയിച്ചിരുന്നത്. എന്നാൽ, ഇതുവരെയും അതിന് തീർപ്പായിട്ടില്ല. മേയറോട് ഇക്കാര്യം അറിയിക്കുമെന്ന് അവർ പറഞ്ഞു.
പ്രായപൂർത്തിയായ മൂന്ന് മക്കളുണ്ട്. അവർക്ക് ഇനി സ്വന്തം ഭവനത്തിൽ താമസിക്കാം. അടുത്ത ദിവസം പാലുകാച്ചി കയറാനാണ് തീരുമാനമെന്ന് നസീമ പറഞ്ഞു.
Content Highlights: Flat complex at Mathippuram, Chief minister Pinarayi Vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..