'ആദിത്യപ്രഭ'യിലെത്തിയ മന്ത്രി ഡോ. ആർ. ബിന്ദു വീട്ടിനകത്ത് സ്ഥാപിച്ച ആദിത്യന്റെ ചിത്രങ്ങൾ അമ്മ നിഷയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കാണുന്നു
കാഞ്ഞങ്ങാട്: പതിനൊന്നു മാസം മുന്‍പ് 'മാതൃഭൂമി' എഴുതി, അകാലത്തില്‍ പൊലിഞ്ഞ ആദിത്യന്റെ കുടുംബത്തിനൊരു വീട് വേണമെന്ന്. ഈ ചിത്രപ്രതിഭയുടെ സമ്മാനങ്ങള്‍ ചാക്കില്‍ കെട്ടി ക്വാര്‍ട്ടേഴ്‌സ് മുറിയുടെ മൂലയിലിട്ടിരിക്കുകയാണെന്നും. അത് കാഞ്ഞങ്ങാട്ടുകാര്‍ ഏറ്റെടുത്തു. ടൗണില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ കിഴക്കുമാറി നെല്ലിത്തറ പ്രദേശത്ത് 'ആദിത്യപ്രഭ'യെന്ന പേരില്‍ മനോഹര വീടുയര്‍ന്നു. ആദിത്യന്റെ ഒന്നാം ചരമവാര്‍ഷികം ഏപ്രില്‍ 26-നാണ്. കൃത്യം ഒരു മാസം മുന്‍പേ, വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു. ഏറെ വൈകാരികമായ നിമിഷത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദുവില്‍നിന്ന് ആദിത്യന്റെ സഹോദരങ്ങള്‍ അര്‍ജുനും അഭിമന്യുവും അമ്മ നിഷയും ചേര്‍ന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
വിടരും മുന്‍പ് കൊഴിഞ്ഞുപോയ പൂവാണ് ആദിത്യനെന്നുപറഞ്ഞ് മന്ത്രി വിതുമ്പി. പ്രസംഗത്തിനിടെ വാക്കുകള്‍ ഇടറി. കുറച്ചുസമയത്തിനുള്ളില്‍ ആളുകളൊക്കെ നിറകണ്ണുകളോടെ ആദിത്യന്റെ കഴിവിനെക്കുറിച്ച് പറഞ്ഞതുകേട്ടപ്പോള്‍തന്നെ മനസ്സ് വേദനിച്ചെന്നും ഈ ഓര്‍മക്കൂടിനെക്കുറിച്ച് പറയുമ്പോള്‍ സങ്കടം വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എത്രയോ വലിയ ചിത്രകാരനാകേണ്ടതായിരുന്നു കുഞ്ഞുപ്രതിഭ. ഈ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ കാഞ്ഞങ്ങാടിന്റെ നല്ല മനസ്സിന് മുന്നില്‍ നമിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 'ആദിത്യപ്രഭ'യെന്നാണ് വീടിന് പേര് നല്‍കിയത്. ഈ പേരിലാണ് ജനകീയ കമ്മിറ്റി പ്രവര്‍ത്തിച്ചത്.
കമ്മിറ്റിയുടെ ചെയര്‍മാന്‍ വി.വി. രമേശന്‍ ചടങ്ങില്‍ അധ്യക്ഷനായി. രക്ഷാധികാരി കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, പുല്ലൂര്‍-പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വീടിനുവേണ്ടി സ്ഥലം സൗജന്യമായി നല്‍കിയ ദാമോദരന്‍ ആര്‍ക്കിടെക്ടിനെ മന്ത്രി ആദരിച്ചു. വാര്‍ഡ് അംഗം എ. ഷീബ, കാഞ്ഞങ്ങാട് മുന്‍ നഗരസഭാധ്യക്ഷനും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, 'ആദിത്യപ്രഭ' ജനറല്‍ കണ്‍വീനര്‍ എം.കെ. വിനോദ്കുമാര്‍, ദുര്‍ഗാ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പല്ലവ നാരായണന്‍, പ്രിന്‍സിപ്പല്‍ പി.വി. ദാക്ഷ, പ്രഥമാധ്യാപകന്‍ ടി.വി. പ്രദീപ്കുമാര്‍, സുകുമാരന്‍ പെരിയച്ചൂര്‍, കവയിത്രി സി.പി. ശുഭ, ബി. മുകുന്ദ് പ്രഭു എന്നിവര്‍ സംസാരിച്ചു.
ദുര്‍ഗാ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആദിത്യന്‍. ഈ സ്‌കൂളിലെയും സമീപ സ്‌കൂളുകളിലെയും കുട്ടികള്‍, അധ്യാപകര്‍, കാഞ്ഞങ്ങാട്ടെ ചിത്രകാരന്മാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും നാട്ടുകാരും താക്കോല്‍ കൈമാറ്റച്ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: dream home for adithyans family, painter who died at young age, natives collect money to bulid home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..