മലപ്പുറം പെരിന്തൽമണ്ണയിലുള്ള അസ്‌കറിന്റെയും കുടുംബത്തിന്റെയും വീട്
പുറമെ കാണുന്നതുപോലെ അല്ലല്ലേ...അകം നിറയെ അത്ഭുതങ്ങളാണല്ലോ...മലപ്പുറം പെരിന്തല്‍മണ്ണയിലുള്ള അസ്‌കറിന്റെയും കുടുംബത്തിന്റെയും വീട് കണ്ടാല്‍ ആരും പറഞ്ഞ് പോകും ഇക്കാര്യം. കാരണം, വീടെന്ന പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിമറിക്കുന്നതാണ് മണ്‍സൂണ്‍ ബോക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ വീട്. പുറമെനിന്ന് നോക്കുമ്പോള്‍ സാധാരണകണ്ടുവരുന്ന ഫ്‌ളാറ്റായ ലാന്‍ഡ്‌സ്‌കേപ്പോ വലിയ സിറ്റൗട്ടോ ഒന്നുമില്ല ഈ വീടിന്. പകരം സ്ലോപ്പായ സ്ഥലത്ത് ചെറിയൊരു വീടാണെന്നേ തോന്നുകയുള്ളൂ. പക്ഷേ, അകത്ത് കടക്കുമ്പോള്‍ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഉള്ളത്.
കേരളത്തിന്റെ കാലാവസ്ഥയോട് യോജിച്ച് നില്‍ക്കുന്നതാണ് വീടിന്റെ ഡിസൈനും നിര്‍മാണവുമെല്ലാം. വര്‍ഷത്തിന്റെ പകുതി മാസങ്ങളും മഴനിറഞ്ഞ കേരളത്തിലെ കാലാവസ്ഥയും സമകാലീന ഡിസൈനിങ് ശൈലിയായ ബോക്‌സ് ടൈപ്പും കൂട്ടിച്ചേര്‍ത്താണ് വീടിന്റെ ഡിസൈനിങ് ചെയ്തിരിക്കുന്നത്. അതിനാലാണ് 'മണ്‍സൂണ്‍ ബോക്‌സ്' എന്ന് വീടിന് പേര് നല്‍കിയിരിക്കുന്നത്.
നാല് കിടപ്പുമുറികളോട് കൂടിയ വീടിന്റെ ആകെ വിസ്തീര്‍ണം 2500 ചതുരശ്ര അടിയാണ്. മൂന്ന് കിടപ്പുമുറികള്‍ ഗ്രൗണ്ട് ഫ്‌ളോറിലും ഒരെണ്ണം ഫസ്റ്റ് ഫ്‌ളോറിലുമാണ് നല്‍കിയിരിക്കുന്നത്.
പരമ്പരാഗത ഘടകങ്ങളും സമകാലീന ശൈലികളും ഡിസൈനിങ്ങില്‍ അങ്ങിങ്ങായി കാണാമെങ്കിലും ട്രോപ്പിക്കല്‍ ശൈലിയിയാണ് ഇവിടെ പ്രധാനമായും പിന്തുടരുന്നത്. ശ്രീലങ്കന്‍ ആര്‍ക്കിടെക്റ്റായ ജെഫ്രി ബാവയുടെ ഡിസൈനിങ് ശൈലിയും ഈ വീടിന്റെ ഡിസൈനിങ്ങില്‍ മാതൃകയായിക്കിയിട്ടുണ്ട്.
മുറ്റത്ത് നില്‍ക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ട് മാത്രമാണ് പുറമേക്ക് കാണാന്‍ കഴിയുന്നത്. വീടിന്റെ മറ്റുഭാഗങ്ങളെ മറച്ച് ഷോ വോള്‍ കൊടുത്തിരിക്കുന്നു. പരമാവധി സ്വകാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. പക്ഷേ, അകത്തേക്ക് കയറുമ്പോള്‍ ആരെയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.

.jpg?$p=ae82fea&f=1x1&w=284&q=0.8)
.jpg?$p=48f9010&q=0.8&f=16x10&w=284)
.jpg?$p=63e557e&q=0.8&f=16x10&w=284)
.jpg?$p=699064e&q=0.8&f=16x10&w=284)
+7
അകത്തും പുറത്തും ധാരാളമാളുകള്‍ക്ക് ഇരുന്നു സംസാരിക്കാന്‍ കഴിയുന്ന രീതിയില്‍ നീളമേറിയ വരാന്തയാണ് ഡിസൈനിങ്ങിലെ പ്രധാന ഹൈലൈറ്റ്. ടൈല്‍ റൂഫും കോണ്‍ക്രീറ്റ് വാര്‍പ്പും ഇടകലര്‍ത്തിയാണ് വീടിന്റെ റൂഫിങ് ചെയ്തിരിക്കുന്നത്. തടികൊണ്ടുള്ള മച്ചില്‍ മംഗളൂരുവില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഓടാണ് റൂഫിങ്ങിന് കൊടുത്തിരിക്കുന്നത്. ഇത് വീടിനുള്ളില്‍ എപ്പോഴും തണുത്ത കാലാവസ്ഥ നിലനിര്‍ത്തുന്നു. വീടിന്റെ ചിലഭാഗങ്ങളില്‍ റെഡ് ഓക്‌സൈഡ് നല്‍കിയിട്ടുണ്ട്. ഇത് എത്ര വലിയ ചൂടാണെങ്കിലും വീടിനകം എപ്പോഴും സുഖകരമായ അന്തരീക്ഷം സമ്മാനിക്കുന്നു. ഈ വീടിന്റെ എല്ലാ മുറികളിലും ക്രോസ് വെന്റിലേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വീടിനുള്ളില്‍ എപ്പോഴും ശുദ്ധമായ വായു ഉറപ്പാക്കുന്നു.
വീടനകത്തെ വിശാലമായ ഇടങ്ങളെ കോമണ്‍ ഫ്‌ളോര്‍ പ്ലേറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. പക്ഷേ ഇവ സ്‌ക്രീനുകളും ഫര്‍ണിച്ചറുകളും കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു.
അധ്യാപക ദമ്പതിമാരായ അസ്കറിനും ഭാര്യ സുമയ്യയ്ക്കും തങ്ങളുടെ കുട്ടികള്‍ ക്ലാസ്മുറിയിലെ പഠനത്തിനൊപ്പം പ്രകൃതിയെക്കൂടി തൊട്ടറിഞ്ഞ് പഠിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അതിനാല്‍ വീടിനുള്ളില്‍ വലിയ ഓപ്പണ്‍ ഏരിയകള്‍ ധാരാളം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കുന്നതിനായി ധാരാളം ഇടം വീടനകത്ത് സജ്ജീകരിച്ചിരിക്കുന്നു. വീടിനകം നിറയെ ഇന്‍ഡോര്‍പ്ലാന്റുകളും കൊടുത്തിട്ടുണ്ട്. വീട് പണിയുന്നതിന് മുമ്പ് ഈ സ്ഥലത്ത് വളരെ ഉയരമുള്ള ഒരു മരമുണ്ടായിരുന്നു. ഇത് മുറിച്ച് കളയാതെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനായി സ്‌പെഷ്യല്‍ പ്ലാന്‍ ആണ് വീടിന് വേണ്ടി തയ്യാറാക്കിയത്.
ഡൈനിങ് ഏരിയയിലാണ് ടി.വി. യൂണിറ്റ് കൊടുത്തിരിക്കുന്നത്. ഇവിടെത്തന്നെയാണ് സ്റ്റെയര്‍ ഏരിയയും.
വീട് മുഴുവനും പ്ലാസ്റ്ററിങ് നടത്തിയിട്ടുണ്ടെങ്കിലും കിടപ്പുമുറിയും സീലിങ്ങും ഉള്‍പ്പടെ ഒട്ടേറെ ഭാഗങ്ങള്‍ പെയിന്റ് ചെയ്യാതെ സ്വാഭാവികമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഇത് വീടിന് ഒരു റസ്റ്റിക് ഫീലിങ് കൊടുക്കുന്നു. റെഡ് ഓക്‌സൈഡ് ഒഴികെയുള്ള ഭാഗങ്ങളില്‍ സിമന്റ് ടൈലാണ് ഫ്‌ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയതാണ് അടുക്കള. ഡൈനിങ് ഏരിയയില്‍ നിന്ന് അടുക്കളയിലേക്ക് നേരിട്ട് പ്രവേശിക്കാം. പക്ഷേ, ഭക്ഷണമുണ്ടാക്കുന്ന ഇടം പൂര്‍ണമായും സ്വകാര്യത നിലനിര്‍ത്തിയാണ് കൊടുത്തിരിക്കുന്നത്.
Project details
Owner : Askar, Sumayya
Location : Perinthalmanna, Malappuram
Architect : Ar. Uvais Subu
Architectural Firm : Tropical Architecture Bureau, Manjeri
Website : www.tropicalarchitecturebureau.com
Ph: 9846168125
Content Highlights: kerala home designs, kerala home plans, home plans, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..