പള്ളികള്‍ പോലെയുള്ള ആരാധനാലയങ്ങളുടെ നിര്‍മിതികളെക്കുറിച്ച് നമ്മുടെ മനസില്‍ ഏകദേശമൊരു സങ്കല്പ്പമൊക്കെയുണ്ടാകും. പക്ഷേ നമ്മുടെ സങ്കല്പങ്ങള്ക്കെല്ലാം അപ്പുറത്താണ് ഈ പള്ളി. ആരാധനാലയ നിര്‍മിതികളുടെ എല്ലാ മാനദണ്ഡങ്ങളെയും മാറ്റിവെച്ചാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.
ഇന്തോനേഷ്യന്‍ കാടുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയെ സംബന്ധിച്ച് ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം അതിന്റെ രൂപം തന്നെയാണ്. ഒരു ഭീമന് പ്രാവിന്റെ രൂപത്തിലാണ് പള്ളിയുടെ നിര്‍മാണം. പള്ളിയുടെ കൗതുകമുണര്‍ത്തുന്ന ഈ രൂപത്തിന് പിന്നില്‍ ഒരു കഥയുണ്ട്.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ജോലി ചെയ്യുകയായിരുന്ന ഡാനിയല്‍ അലാംജയ്ക്ക് ദൈവത്തിന്റെ അടുത്തുനിന്ന് ഒരു സന്ദേശം കിട്ടിയത്രെ. പ്രാവിന്റെ മാതൃകയില്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു സ്ഥലം പണിയാനായിരുന്നു ദൈവം നല്കിയ സന്ദേശം.
ഡാനിയേല്‍ ആ നിര്‍ദേശം ശിരസ്സാവഹിച്ചു. പള്ളിപണിയാനായി സ്വപ്നത്തില്‍ കണ്ട അതേ സ്ഥലം ഡാനിയല്‍ കണ്ടെത്തുന്നത് 1989ല്‍ ഭാര്യവീട് സ്ഥിതിചെയ്യുന്ന മംഗേലിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ്.
ഒരു വര്‍ഷത്തിന് ശേഷം 3,000 സ്ക്വയര്‍ മീറ്റര്‍ വരുന്ന ഭൂമി രണ്ട് ദശലക്ഷം രൂപ കൊടുത്ത് ഡാനിയേല്‍ വാങ്ങി. നാലുവര്‍ഷം കൊണ്ടാണ് ഭൂമി വില ഡാനിയേല്‍ കൊടുത്ത് തീര്‍ത്തത്. 30തോളം വരുന്ന നാട്ടുകാരും ഡാനിയേലിനെ പള്ളിയുടെ നിര്‍മാണത്തിന് സഹായിച്ചിരുന്നു.
ക്രിസ്ത്യാനിയായ ഡാനിയല്‍ നിര്‍മിച്ചത് സ്വഭാവികമായും ഒരു ക്രിസ്ത്യന്‍ പള്ളിയായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷേ താന്‍ പണിതത് പ്രാര്‍ത്ഥിയ്ക്കാനുള്ള ഒരു കെട്ടിടം മാത്രമാണെന്നും ഏതു വിശ്വാസികള്‍ക്കും ഇവിടെ വന്ന് തങ്ങളുടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നുമാണ് ഡാനിയല്‍ പറയുന്നത്.
സഞ്ചാരികള്‍ നല്കുന്ന വിവരമനുസരിച്ച് പള്ളിയില്‍ ഏകദേശം പതിനഞ്ചോളം മുറികള്‍ ഉണ്ട്. നിര്‍മിച്ചത് പ്രാവിന്റെ രൂപത്തിലാണെങ്കിലും അറിയപ്പെടുന്നത് കോഴി പളളിയെന്ന പേരിലാണ്. പക്ഷിപ്പള്ളി, പ്രാവ് പള്ളി, പരുന്ത് പള്ളി എന്നിങ്ങനെ നിരവധി പേരുകളും സഞ്ചാരികള്‍ പള്ളിക്ക് നല്‍കിയിട്ടുണ്ട്.
ഡാനിയേലിന്റെ ഈ പള്ളിയിലേക്ക് ബുദ്ധമത വിശ്വാസികളും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളുമുള്പ്പെടെ നിരവധി പേരാണ് പ്രാര്‍ത്ഥിയ്ക്കാനായി വന്നുകൊണ്ടിരുന്നത്.
പള്ളി സന്ദര്‍ശിക്കാനിടയായ ഒരു വിനോദ സഞ്ചാരി തന്റെ ട്രാവല്‍ ബ്ലോഗിലൂടെ പള്ളിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് ലോകത്തിന്റെ ശ്രദ്ധ ഈ അപൂര്‍വ പള്ളിയില്‍ പതിയുന്നത്. ചിക്കന്‍ ചര്‍ച്ചില്‍ ഇന്ന് പ്രാര്‍ത്ഥനയ്ക്കായി ആരും വരാറില്ല. നിരവധി കൗതുകങ്ങളും കെട്ടുകഥകളും നിറഞ്ഞ പള്ളി കാണുകയാണ് സഞ്ചാരികളുടെ പ്രധാന ലക്ഷ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..