'സ്ക്വിഡ് ഗെയിം' വെബ് സീരീസിന്റെ പോസ്റ്റർ | ഫോട്ടോ: twitter.com/squidgame
നെഞ്ചിടിപ്പിക്കുന്ന ഗെയിമുകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ നെറ്റ്ഫ്ളിക്സ് പരമ്പരയാണ് സ്ക്വിഡ് ഗെയിം. സീരീസിന്റെ രണ്ടാം സീസണിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സ്ക്വിഡ് ഗെയിം ആരാധകർ. ഈ സാഹചര്യത്തിൽ വമ്പൻ ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. സീരീസിലെ സ്ക്വിഡ് ഗെയിം മാതൃകയിൽ റിയാലിറ്റി ഷോ നടത്താൻ തയ്യാറെടുക്കുകയാണവർ.
'സ്‌ക്വിഡ് ഗെയിം ദി ചലഞ്ച്' എന്ന പേരിലാണ് റിയാലിറ്റി ഷോ നിർമിക്കുക. ലോകമെമ്പാടും നിന്നുള്ള 456 മത്സരാർത്ഥികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുക. സൗത്ത് കൊറിയൻ പരമ്പരയിൽ കാണിച്ചതുപോലെ അപകടം നിറഞ്ഞതാവില്ല ഷോ. 21 വയസ് പൂർത്തിയായ, ഇംഗ്ലീഷ് നന്നായി അറിയുന്നവരായിരിക്കണം മത്സരാർത്ഥികൾ. ഇവർ 2023 ആദ്യം മുതൽ നാലാഴ്ചത്തേക്ക് ഷോയുടെ ഭാഗമാവാൻ പരിപൂർണ സന്നദ്ധരുമായിരിക്കണം.
സ്‌ക്വിഡ് ഗെയിം കാസ്റ്റിങ്.കോം എന്ന വെബ്‌സൈറ്റിലൂടെയാണ് റിയാലിറ്റി ഗെയിം ഷോയില്‍ മത്സരിക്കാനായി അപേക്ഷിക്കേണ്ടത്. വിജയികൾക്ക് 4.56 മില്യണ്‍ യു.എസ് ഡോളറിന്റെ ( 35,57,23,320 ഇന്ത്യന്‍ രൂപ) സമ്മാനത്തുകയാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. തോൽക്കുന്നവർ വെറും കയ്യോടെ മടങ്ങേണ്ടിയും വരും എന്നല്ലാതെ ഒരു പരിക്കുപോലും പറ്റില്ലെന്ന് നെറ്റ്ഫ്ലിക്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.
കടത്തിൽ മുങ്ങിയ ആളുകളെ വമ്പൻ സമ്മാനത്തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അപകടകരമായ ഗെയിമുകൾ കളിക്കാൻ നിർബന്ധിതരാക്കുന്നതാണ് സ്ക്വിഡ് ഗെയിം ചർച്ച ചെയ്യുന്ന വിഷയം.ഹ്വാങ് ഡോങ്-യുക് ആണ് സീരീസിന്റെ നിർമാണവും രചനയും സംവിധാനവും.
Content Highlights: Netflix, Squid Game reality TV show, Squid Game web series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..