'ഐ കെയർ എ ലോട്ട്' എന്ന ചിത്രത്തിൽ നിന്നും
ആട്ടുംതോലിട്ട ചെന്നായയാണ് മാര്‍ല ഗ്രേയ്‌സണ്‍. തട്ടിപ്പിലൂടെ അതിസമര്‍ഥമായി ജീവിക്കുന്നവള്‍. കുശാഗ്രബുദ്ധിയുള്ള അവളുടെ ഇരകളെല്ലാവരും വൃദ്ധരാണ്. ജെ ബ്ലേക്ക്‌സണ്‍ സംവിധാനം ചെയ്ത് റോസ്മുണ്ട് പൈക്ക് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഐ കെയര്‍ എലോട്ട് എന്ന ഈ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം മാര്‍ലയുടെ അതിസാഹസിക യാത്രയിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇനി കഥയിലേക്ക് വരാം. ശരാശരിയോ അതിന് മുകളിലോ സാമ്പത്തിക സ്ഥിതിയുള്ള വൃദ്ധരെ കേന്ദ്രീകരിച്ചാണ് മാര്‍ലയുടെ തട്ടിപ്പ്. ഒന്നുകില്‍ മക്കള്‍ ഇല്ലാത്തവര്‍ അല്ലെങ്കില്‍ മക്കളില്‍ നിന്ന് അകന്ന് ജീവിക്കുന്നവര്‍ ഇവരാണ് മാര്‍ലയുടെ പ്രധാന വേട്ടമൃഗങ്ങള്‍. അവരെ രോഗികളായി ചിത്രീകരിച്ച് പരിചരിക്കുന്നതിനുള്ള ചുമതല കോടതിവഴി കരസ്ഥമാക്കി തന്റെ നേതൃത്വത്തിലുള്ള പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റുകയും പിന്നീട് സ്വത്ത് തട്ടിയെടുക്കുകയും ചെയ്യുകയാണ് മാര്‍ലയുടെ രീതി. പുറംലോകവുമായി അവര്‍ക്ക് ബന്ധപ്പെടാനുള്ള എല്ലാ സാധ്യതകളും തടഞ്ഞാണ് മാര്‍ലയുടെ നീക്കം. മാര്‍ലയുടെ ബുദ്ധിയ്‌ക്കൊപ്പം പ്രണയിനിയായ ഫ്രാനിന്റെ (സ്വവര്‍ഗലൈംഗികതയെ ഏച്ചുകെട്ടലില്ലാതെ തികച്ചും സ്വാഭാവികമായി പറഞ്ഞ തിരക്കഥാകൃത്ത് കൂടിയായ സംവിധായകനെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു) ശക്തിയും ചേരുമ്പോഴാണ് ഈ തട്ടിപ്പെല്ലാം അതിഗംഭീരമായി മുന്നോട്ട് പോകുന്നത്.
അങ്ങനെയിരിക്കെയാണ് ഡോക്ടര്‍ കാരെന്‍ ആമോസ് മാര്‍ലയെ സമീപിക്കുന്നതും തന്റെ രോഗിയായ ജെന്നിഫര്‍ പീറ്റേഴ്‌സണെക്കുറിച്ച് പറയുന്നതും. ധനികയാണ് ജെന്നിഫര്‍, എന്നാല്‍ ഭര്‍ത്താവില്ല, മക്കളുമില്ല, ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. വാര്‍ധക്യസഹജമായ ചെറിയ ഓര്‍മക്കുറവിനെ ഗുരുതരരോഗമായി കോടതിയില്‍ അവതരിപ്പിച്ച് ജെന്നിഫറിനെ പുരനധിവാസകേന്ദ്രത്തില്‍ എത്തിക്കാന്‍ മാര്‍ലയെ സഹായിക്കാമെന്ന് ഡോ കാരെന്‍ വാക്കുനല്‍കുന്നു. കോടിക്കണത്തിന് മൂല്യമുള്ള ജെന്നഫറിന്റെ സ്വത്തുവകകള്‍ കെകെക്കലാക്കുകയാണ് ഇവരുടെ ലക്ഷ്യം. ജെന്നിഫറിന്റെ ഇഷ്ടക്കേടിനെ മറികടന്ന് കോടതിവിധി നടപ്പാക്കുന്നതില്‍ മാര്‍ല വിജയിക്കുകയും ചെയ്യുന്നു.
പുനരധിവാസകേന്ദ്രത്തിലെ മറ്റു വൃദ്ധരെപ്പോലെയല്ലായിരുന്നു ജെന്നിഫര്‍. മാര്‍ലയെ അനുസരിക്കില്ലെന്ന് മാത്രമല്ല അപമാനിക്കാനും ഉപദ്രവിക്കാനും ജെന്നിഫര്‍ മടികാണിക്കുന്നില്ല. നിയമത്തിന്റെ പഴുതിലൂടെ പുറത്ത് കടക്കാന്‍ കുടുംബ വക്കീല്‍ വഴി ജെന്നിഫര്‍ ശ്രമം നടത്തിയെങ്കിലും അത് വിഫലമായി പോകുന്നു. അങ്ങനെയിരിക്കെയാണ് റോമന്‍ ലുന്‍യോവ് എന്ന റഷ്യന്‍ മാഫിയ തലവന്റെ രംഗപ്രേവശം. ജെന്നിഫറിനെ രക്ഷിക്കാനുള്ള റോമന്റെ ശ്രമവും അതിനെ ചെറുക്കാനുള്ള മാര്‍ലെയുടെ പ്രതിരോധവുമാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായങ്ങള്‍ നേടുകയും ഗോള്‍ഡന്‍ ഗ്ലോബടക്കമുള്ള പുരസ്‌കാരവേദികളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. മാര്‍ലയായി തിളങ്ങിയ റോസ്മുണ്ട് പൈക്ക് മികച്ച നടിക്കുള്ള (മ്യൂസിക്കല്‍/കോമഡി) ഗോള്‍ഡന്‍ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. ഓസ്‌കര്‍ നാമനിര്‍ദ്ദേശപട്ടികയില്‍ ഇടം നേടിയ ഈ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.
Content Highlights: I Care a Lot Movie on Netflix, Rosamund Pike, J Blakeson, I Care a Lot Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..