പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്രം കുറിച്ച് മലയാളത്തിന്റെ സ്വന്തം ലിജോ ജോസ് പെല്ലിശ്ശേരി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ലിജോ. ജല്ലിക്കട്ടാണ് ലിജോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ വര്‍ഷം ഈ മാ യൗവിനാണ് ലിജോയ്ക്ക് പുരസ്‌കാരം ലഭിച്ചത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക.
ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാന ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. നാല്‍പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ലയെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ സ്യു ഷോര്‍ഷിയാണ് മികച്ച നടന്‍. വാഗ്‌നര്‍ മൗര സംവിധാനം ചെയ്ത മാരിഗെല്ലയാണ് ചിത്രം.
ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ മായി ഘട്ട് എന്ന ചിത്രത്തിലെ അതുല്ല്യമായ അഭിനയത്തിന് ഉഷ ജാദവിനാണ് മികച്ച നടിക്കുള്ള രജത മയൂരം.
മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന സിദി-ബൗമെഡിയെനും മോണ്‍സ്‌റ്റേഴ്‌സ് സംവിധാനം ചെയ്ത മാരിയ ഒള്‍ടെന്യുവും നേടി. പെമ സെഡെന്റെ ബലൂണ്‍ പ്രത്യേക ജൂറി അവാര്‍ഡും ഹെല്ലാരൊ പ്രത്യേക ജൂറി പരാമര്‍ശവും കരസ്ഥമാക്കി.
തത്സമയ വിവരണങ്ങൾ താഴെ വായിക്കാം