• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

എന്നെ ചൂണ്ടി ജയൻ പറഞ്ഞു, 'പുതുമുഖമാണ്, മോഹൻലാൽ, ഈ സിനിമയിലെ വില്ലൻ, നന്നായി അഭിനയിക്കുന്നുണ്ട്'

Nov 16, 2020, 11:48 AM IST
A A A

ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തിൽ പലപ്പോഴും ജയൻ ഉപദേശിച്ചു. 'സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങൾ ശ്രദ്ധയോടു കൂടി ചെയ്യണം.' ആ ഉപദേശം ഇന്നും ഞാൻ ഏറെ വിലമതിക്കുന്നു.

# മോഹൻലാൽ
Mohanlal Remembers Jayan On his 40th death anniversary
X

മോഹന്‍ലാല്‍, മോഹന്‍ലാലും ജയനും വേഷമിട്ട സഞ്ചാരി എന്ന ചിത്രത്തില്‍ നിന്നും| Photo: Mathrubhumi Archives

ആക്ഷൻ ഹീറോ പട്ടം മോഹൻലാലിന് മുൻപേ മലയാളം ചാർത്തിക്കൊടുത്തത് ജയനായിരുന്നു. മലയാളത്തിന്റെ രണ്ട് സുവർണ കാലഘട്ടങ്ങളെയാണ് ഇവർ അടയാളപ്പെടുത്തുന്നത്. എന്നാൽ, ഒരൊറ്റ ചിത്രത്തിൽ മാത്രമേ മോഹൻലാലിന് ജയനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞുള്ളൂ. സഞ്ചാരിയിലെ ആ അനുഭവം ഓർത്തെടുക്കുകയാണ് മോഹൻലാൽ

ജീവൻ മറഞ്ഞാലും ഓർമയിൽനിന്നു മായാതെ നിൽക്കുന്ന ഏറെ വ്യക്തിത്വങ്ങൾ നമുക്കിടയിലുണ്ട്. മരണാനന്തരവും നമ്മെ പിൻതുടരുന്നവർ. അവർ ആടിത്തിമിർത്ത സർഗനാടകത്തിന്റെ തിരശ്ശീലയായിരിക്കില്ല മരണം. കാലത്തെ അതിജീവിച്ച്, തലമുറകളിലേക്ക് പടരുന്ന സാമീപ്യം. അത്തരമൊരു നടന സ്പർശമാണ് ജയൻ എന്ന മൃത്യുവില്ലാത്ത നടൻ. 37 വർഷങ്ങളായി ഒരു 'മിറാക്കിൾ'പോലെ ജയൻ പ്രേക്ഷകരെ പിന്തുടരുകയാണ്. കാരണം പറയാൻ കഴിയാത്ത ഒരാത്മബന്ധം.

എന്റെ കോളേജ് കാലത്ത് നസീർ സാറും മധു സാറുമായിരുന്നു ഹീറോകൾ. അക്കാലത്തെ വില്ലനായിരുന്നു ജയൻ. എങ്കിലും കരുത്തും സാഹസികതയും ഇണങ്ങിച്ചേരുന്ന അദ്ദേഹത്തിന്റെ ശൈലി ഞങ്ങളെ ആകർഷിച്ചിരുന്നു.

'മഞ്ഞിൽവിരിഞ്ഞ പൂക്കളി'ൽ ഞാൻ അഭിനയിക്കുമ്പോൾ ജയൻ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നു. പെട്ടെന്നുള്ള ആ വളർച്ചയിൽ പല താര സിംഹാസനങ്ങളും തകിടം മറിഞ്ഞു. അഭിനയിച്ച സിനിമകളെയെല്ലാം സൂപ്പർഹിറ്റുകളാക്കിക്കൊണ്ട് മലയാളികൾ ആ താരത്തെ നെഞ്ചിലേറ്റി. ആക്ഷൻ സിനിമകൾക്ക് മലയാളത്തിൽ വ്യാപകമായ സ്വാധീനമുണ്ടാകുന്നത് ജയന്റെ കാലത്താണെന്നു പറഞ്ഞാലും തെറ്റില്ല. അത്രയേറെ ആക്ഷൻ ചിത്രങ്ങൾ ആ കാലത്ത് പുറത്തുവന്നു. ജയനോടൊപ്പം അഭിനയിക്കാൻ അക്കാലത്തെ പുതുമുഖങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു. ഹരിഹരന്റെ 'ശരപഞ്ജര'ത്തിലെ കുതിരക്കാന്റെ വേഷമാണ് ജയനെന്ന നടനെ നായകപദവിയിലേയ്ക്ക് ഉയർത്തിയത്. ഐ.വി. ശശി-ടി. ദാമോദരൻ മാഷിന്റെ കൂട്ടുകെട്ടിൽ പിറന്ന 'അങ്ങാടി' ജയനെ ആസ്വാദകഹൃദയങ്ങളിൽ പതിച്ചുവച്ചു. മുറിക്കയ്യൻ ബനിയനുമിട്ട് ഇംഗ്ലീഷിൽ ഗർജ്ജിക്കുന്ന തൊഴിലാളി നേതാവിന്റെ രൂപമാണ് ജയനെ ഓർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത്. ഇന്നും ആ രൂപം സ്ക്രീനിൽ തെളിയുമ്പോൾ ഉയരുന്ന കൈയടികൾ ജയൻ യുഗം അവസാനിച്ചിട്ടില്ല എന്ന സൂചനയാണ്.

പുതുമുഖമെന്ന നിലയിൽ വലിയ ഭാഗ്യങ്ങൾ എനിക്കു നേടിത്തന്ന ചിത്രമായിരുന്നു 'മഞ്ഞിൽവിരിഞ്ഞ പൂക്കളി'നുശേഷം ഞാനഭിനയിച്ച 'സഞ്ചാരി'. ജയനും പ്രേംനസീറുമായിരുന്നു നായകൻമാർ. തിക്കുറിശ്ശി, കെ.പി. ഉമ്മർ, എസ്.പി. പിള്ള, ആലുംമൂടൻ, ഗോവിന്ദൻകുട്ടി, ജി.കെ. പിള്ള തുടങ്ങി അക്കാലത്തെ പ്രഗത്ഭരായ മിക്ക താരങ്ങളും ആ ചിത്രത്തിലണിനിരന്നു. പ്രധാന വില്ലൻ വേഷം എനിക്കായിരുന്നു. ഉദയാ സ്റ്റുഡിയോയിലെ 'സഞ്ചാരി'യുടെ സെറ്റിൽ വെച്ചാണ് ഞാൻ ജയനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്നേഹത്തോടുകൂടി മാത്രമേ ഓർക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിലല്ല ജയൻ എന്നോട് ഇടപെട്ടിരുന്നത്. സൂപ്പർ ഹീറോ ഭാവം അദ്ദേഹത്തിൽ ഒട്ടും പ്രകടമായിരുന്നില്ല. നിർമ്മാതാക്കളും സംവിധായകരും ആരാധകരുമുൾപ്പെട്ട വലിയൊരു വൃന്ദം ചുറ്റും എപ്പോഴുമുണ്ടായിരുന്നു. 'സഞ്ചാരി'യിൽ ഞാനും ജയനും തമ്മിൽ രണ്ട് ഫൈറ്റ് സീനുകൾ ചിത്രീകരിച്ചിരുന്നു. ത്യാഗരാജൻ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തിൽ പലപ്പോഴും ജയൻ ഉപദേശിച്ചു. 'സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങൾ ശ്രദ്ധയോടു കൂടി ചെയ്യണം.' ആ ഉപദേശം ഇന്നും ഞാൻ ഏറെ വിലമതിക്കുന്നു.

'സഞ്ചാരി'യുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു സന്ധ്യയിൽ ജയനെ കാണാൻ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നത് ഞാൻ ഓർക്കുന്നു. നസീർ സാറിനും തിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി. മാറി നില്ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയൻ പറഞ്ഞു: ''പുതുമുഖമാണ്, മോഹൻലാൽ. ഈ സിനിമയിലെ വില്ലൻ. നന്നായി അഭിനയിക്കുന്നുണ്ട്. വളർന്നുവരും.'' പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകർന്നു ആ വാക്കുകൾ. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോൾ ജയൻ പറഞ്ഞു: 'മോനേ... കാണാം.' അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയൽ വാക്യം.

'സഞ്ചാരി'യുടെ സെറ്റിൽനിന്നും ജയൻ തിരിച്ചത് 'അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ പീരുമേട്ടിലെ ലൊക്കേഷനിലേക്കായിരുന്നു. അവിടുന്ന് 'കോളിളക്ക'ത്തിന്റെ സെറ്റിലേക്കും. 'സഞ്ചാരി' കഴിഞ്ഞ് ഞാൻ പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ജയൻ മരിച്ചുവെന്ന വാർത്തയറിയുന്നത്. അക്ഷരാർത്ഥത്തിൽ കേരളമാകെ തകർന്നുപോയ ഒരു നിമിഷം. ഒരു നടന്റെ വിയോഗത്തിൽ ആരാധകർ ഇത്രയധികം കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. ജയൻ അവർക്ക് എന്തായിരുന്നു എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു ആ രോദനങ്ങൾ. ജയൻ മരിച്ച് ഒരു മാസം കഴിഞ്ഞ് ഞാൻ ബാലൻ കെ. നായരോടൊപ്പം കൊല്ലത്തെ ജയന്റെ വീട്ടിൽ പോയി. അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനേയും കണ്ടു. ആ ദുർവിധിയുടെ തീരാവ്യഥകൾ ജയന്റെ അമ്മയിലും പ്രതിഫലിച്ചിരുന്നു.

ഗുരുമുഖങ്ങൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ അടിമുടി മാറിയിട്ടും കാലത്തെ അതിജീവിച്ച് ജയൻ ആരാധക ഹൃദയങ്ങളിൽ നില്ക്കുന്നു. മൂന്നു വർഷം മുൻപ് കോഴിക്കോട് ഐ.വി. ശശിയെ ആദരിക്കുന്ന 'ഉത്സവം' എന്ന ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം അവിടെ പ്രദർശിപ്പിച്ചു. അതിൽ 'അങ്ങാടി'യിലേയും 'കരിമ്പന'യിലേയും ചില ഭാഗങ്ങളുണ്ടായിരുന്നു. തൊഴിലാളികളെ ആക്ഷേപിച്ച മുതലാളിയുടെ നേർക്ക് വിരൽചൂണ്ടി, ഇംഗ്ലീഷിൽ ജയൻ തിരിച്ചടിക്കുന്ന ദൃശ്യത്തെ സദസ്സ് നിലക്കാത്ത കൈയടികളോടെ എതിരേക്കുന്നത് കണ്ട് ഞാൻ വിസ്മയിച്ചു പോയി. ആ കൈയടികൾ ജയൻ എന്ന നടൻ സൃഷ്ടിച്ച കരുത്തിന്റെ പ്രതിഫലനമാണ്. മലയാളികളുടെ ഹൃദയത്തിൽ ജയൻ ഇന്നും തറഞ്ഞുനിൽക്കുന്നത് കരുത്തിന്റെ പ്രതിരൂപമായിത്തന്നെയാണ്. ഒറ്റ ചിത്രത്തിൽ മാത്രം സംഗമിച്ച്, മറക്കാനാകാത്ത ഏറെ നിമിഷങ്ങൾ എനിക്കു നല്കിയ, കരുത്തനായ ആ വലിയ നടൻ 37 വർഷങ്ങൾക്കിപ്പുറവും എന്റെ ഓർമകളിൽ നിറസാന്നിധ്യമായി നിൽക്കുന്നുണ്ട്.

തയ്യാറാക്കിയത് ഭാനുപ്രകാശ് (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഭാനുപ്രകാശിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകത്തിൽ നിന്ന് )

Content Highlights : Mohanlal Remembers Jayan On his 40th death anniversary

PRINT
EMAIL
COMMENT
Next Story

'ജീവിച്ചിരുന്നെങ്കിൽ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യതയുണ്ടായിരുന്നു, അത്രമാത്രം കരുത്തനായിരുന്നു ജയൻ'

അനശ്വര നടൻ ജയന്റെ നാൽപതാം ചരമദിനമാണ് നവംബർ 16 ന്...മലയാള മനസുകളിൽ പൗരുഷത്തിന്റെ പ്രതീകമായി .. 

Read More
 

Related Articles

മലയാള സിനിമക്ക് അഭിമാനമായി നിലകൊള്ളുന്ന ഇന്ദുചൂഡനും നരിയും; 'നരസിംഹ'ത്തിന്റെ 21 വർഷങ്ങൾ
Movies |
News |
ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍
Movies |
മലയാളികളെ കീഴടക്കിയ സൗമ്യനായ വില്ലൻ; ഒരു തോൾ ചെരിച്ച് ആ നടൻ കയറി വന്നിട്ട് 40 വർഷങ്ങൾ
Movies |
മോഹൻലാലിനും ശങ്കറിനും  എനിക്കും പുതു ജീവിതം കിട്ടിയിട്ട് 40 വർഷം; പൂർണിമ
 
  • Tags :
    • Jayan
    • Mohanlal
More from this section
Actor Jayan 40th death Anniversary Shankar shares Memory of Legendary Actor
ആ മേക്കപ്പ് ബോക്‌സില്‍ ജയേട്ടന്റെ പുഞ്ചിരിക്കുന്ന ഒരു പടമുണ്ടായിരുന്നു; ശങ്കര്‍ പറയുന്നു
Director Soman Ambaat remembers Actor Jayans death kolilakkam movie accident
പരിക്കേറ്റ ജയനെയും കൊണ്ട് പാഞ്ഞ കാർ, വില്ലനായി ശക്തമായ മഴ; നടുക്കത്തോടെ ഓർക്കുന്ന ആ ദിനം
Jayan Actor Death Anniversary Remembering Legendary actor his movies death
ജയൻ രണ്ടു പുലിക്കുട്ടികളെയും വാരിയെടുത്തു, ഒരെണ്ണത്തിനെ ഒക്കത്ത് ചേർത്ത് പിടിച്ചു
Jayan Madhu
'ജീവിച്ചിരുന്നെങ്കിൽ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യതയുണ്ടായിരുന്നു, അത്രമാത്രം കരുത്തനായിരുന്നു ജയൻ'
Actor Jayan 40th death Anniversary thyagarajan stunt master remembers the legendary actor
ജയന്‍ അന്ന് പറഞ്ഞു: 'നാളെ സന്ധ്യയ്ക്ക് മുന്‍പേ ഞാന്‍ വരും; ഇല്ലെങ്കില്‍ എന്റെ ബോഡി എത്തും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.